@ മാസത്തിൽ ശരാശരി 75 ഓളം കേസുകൾ (ആറുമാസത്തിനിടെ 450 കേസുകൾ)
കോഴിക്കോട്: അപകടക്കെണിയൊരുക്കി വീണ്ടും സിറ്റി ബസുകളുടെ വാതിൽ തുറന്നിട്ട യാത്ര. കേസുകൾ കുന്നുകൂടിയിട്ടും നിയമലംഘനം ഇപ്പോഴും തുടരുകയാണ്.ഡോറടയ്ക്കാതെ യാത്ര ചെയ്തും വണ്ടിയിലെ ഡോറിടിച്ചും നാല് അപകടങ്ങളാണ് ഈ വർഷം അടുത്തടുത്ത മാസങ്ങളിലുണ്ടായത്. നിരവധി അപകടങ്ങളുണ്ടായിട്ടും അടയ്ക്കാത്ത ഓട്ടോമാറ്റിക് ഡോറുകളും ഡോറില്ലാതെയും ബസുകൾ നഗരത്തിൽ തലങ്ങും വിലങ്ങും പായുകയാണ്. ഉൾപ്രദേശങ്ങളിലേക്കുള്ള ബസുകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ ദിനംപ്രതി ബസുകളിൽ സുരക്ഷ പൊടിക്കുപോലുമില്ല. ആളുകളെ കുത്തിനിറക്കുന്നതിനാണ് ബസുകൾ ഓട്ടോമാറ്റിക് ഡോറുകൾ അടയ്ക്കാത്തതെന്നാണ് പ്രധാന ആരോപണം. യാത്രക്കാരെ വേഗത്തിൽ കയറ്റാനും ഇറക്കാനും ഓട്ടോമാറ്റിക് ഡോർ തുറന്നിടുന്നത് സൗകര്യമായി കാണുകയാണ്. ഡോർ തുറക്കാനെടുക്കുന്ന സമയം കൂടുതലായതിനാലാണ് ബസുകൾ ഈ ഡോറുകൾ അടയ്ക്കാതെ സവാരി നടത്തുന്നത്. ഡോർ അടക്കാത്തതിന് പിഴ ഈടാക്കാറുണ്ടെങ്കിലും വാതിൽ അടക്കാതെയുള്ള യാത്രകൾക്ക് ഇനിയും വിരാമമായില്ല. ഒരു മാസം ശരാശരി 75 ഓളം കേസുകളാണ് ഇത്തരം നിയമലംഘനത്തിന് എടുക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 450 ഓളം കേസുകൾ ജില്ലയിലുണ്ടായിട്ടുണ്ട്. റോഡ് നിയമലംഘനം ഒഴിവാക്കാൻ 2023 ലാണ് സംസ്ഥാനത്ത് എ. ഐ. ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ കാറുകളെയും ഇരുചക്രവാഹനങ്ങളെയും നിരീക്ഷിക്കാനാണ് എ. ഐ. ക്യാമറകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ബസുകളുടെ വശങ്ങൾ ക്യാമറയുടെ നിരീക്ഷണപരിധിയിൽ വരാത്തതിനാൽ ഡോർ തുറന്നിട്ടുള്ള ഓട്ടം അധികൃതരുടെ കണ്ണിൽ പെടാറില്ല. ഓട്ടോമാറ്റിക് ഡോറുകളില്ലാത്ത സിറ്റി ബസുകളിൽ പലതിനും ഡോറുകളേയില്ല. ഉള്ളവ കെട്ടിയിട്ടും യാത്ര നടത്തുന്നു. മുൻകാലങ്ങളിൽ മുന്നിലും പിന്നിലും ക്ലീനർമാരുണ്ടായിരുന്നു. ഇവർക്കും ശമ്പളം കൊടുക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് പല ബസുകളും കണ്ടക്ടറും ഡ്രൈവറും മാത്രമായി യാത്ര നടത്തുന്നത്.
ഡോറടയ്ക്കാതെ യാത്ര നടത്തുന്ന ബസുകൾക്ക് പിഴയീടാക്കാറുണ്ട്.
സനീഷ് റാം, ട്രാഫിക്ക് എസ്.ഐ
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |