പത്തനംതിട്ട: ജില്ലയെ നടുക്കിയ മഹാപ്രളയത്തിന് ഇന്ന് ആറാണ്ട്. ഇടതടവില്ലാതെ പെയ്ത കനത്ത മഴയ്ക്ക് ശേഷം 2018
ആഗസ്റ്റ് 15ന് നേരം പുലർന്നത് ജില്ല കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലേക്കായിരുന്നു. സാധാരണയിലുമധികം വെള്ളം ഉയർന്നതോടെ വീട്ടിൽ കുടുങ്ങിപ്പോയ അനേകരെ രക്ഷാപ്രവർത്തകരെത്തി രക്ഷിക്കേണ്ടി വന്നു.ആഗസ്റ്റ് ആദ്യം മുതൽക്കേ ശക്തമായ മഴ തുടങ്ങിയിരുന്നു 14ന് രാത്രിയിൽ മഴ കൂടുതൽ ശക്തമായി. പിന്നാലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും . സംഭരണികളുടെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പമ്പാനദിയിൽ രാത്രിയോടെ വെള്ളം ഉയർന്നു. 15ന് റാന്നി പൂർണമായി മുങ്ങി. പമ്പയുടെ തീരങ്ങളിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വെള്ളം ഉയർന്നു കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് ഒമ്പതിന് കക്കി, പമ്പ ഡാമുകൾ വർഷങ്ങൾക്കുശേഷം തുറന്നു. മഴ ശക്തമായതോടെ ജലനിരപ്പ് 100 ശതമാനത്തിനടുത്തതോടെയാണ് സംഭരണികളുടെ ഷട്ടറുകൾ തുറന്നത്. മഴയുടെ ശക്തിയനുസരിച്ച് പിന്നീട് ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടിവന്നു. ഇതിനൊപ്പം ഉരുളുകൾ കൂടി പൊട്ടിയതോടെ കിഴക്കൻ മേഖലയിൽ വെള്ളം കുതിച്ചുയർന്നു. 15ന് ഉച്ചയായപ്പോഴേക്കും കിഴക്കൻ മേഖലയിൽ പലയിടത്തും നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചു. പമ്പാനദിയിൽ മാലക്കര കേന്ദ്രീകരിച്ച് കേന്ദ്ര ജലകമ്മീഷൻ സ്ഥാപിച്ചിട്ടുള്ള സ്‌കെയിലിൽ ചരിത്രത്തിലെ ഏറ്റവും വലിയ ജലനിരപ്പാണ് രേഖപ്പെടുത്തിയത്.
നാടൊന്നാകെ രക്ഷകരായി
ആഗസ്റ്റ് 15ന് രാവിലെയോടെ റാന്നിയിലെ വീടുകളും കെട്ടിടങ്ങളും മുങ്ങിയതോടെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം കണ്ടുതുടങ്ങി. കാര്യമായ സംവിധാനങ്ങളൊന്നുമില്ലാതെയാണ് വെള്ളപ്പൊക്കത്തെ നേരിടേണ്ടിവന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിയവരുടെ നിലവിളി കേട്ടുതുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ചെറുവള്ളങ്ങളും റബർ ട്യൂബുകളും മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കോന്നിയിൽ നിന്ന് കുട്ടിവഞ്ചി എത്തിച്ചു. വൈകുന്നേരത്തോടെ ഹെലികോപ്ടർ എത്തിച്ച് രക്ഷാ പ്രവർത്തനം തുടങ്ങി. റാന്നിക്ക് സമാനമായ സാഹചര്യം പമ്പയുടെ തീരങ്ങളിൽ താഴേക്കുമുണ്ടായി. അയിരൂർ, കോഴഞ്ചേരി, ആറൻമുള, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെല്ലാം വെള്ളം കയറി. . വീടുകളിൽ കുടുങ്ങിയവരെ പുറത്തിറക്കാനാകാത്ത സാഹചര്യം. രക്ഷാ പ്രവർത്തനം അതിവേഗത്തിലാക്കുന്നതിനു മനുഷ്യസാദ്ധ്യമായ എല്ലാ പ്രവർത്തനങ്ങളും നടന്നു. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് പേരുലഭിച്ച മത്സ്യത്തൊഴിലാളികൾ സ്വന്തം ബോട്ടുകളുമായി 16 ന് ആറൻമുള ഭാഗത്ത് എത്തി. ഇതിനൊപ്പം മണിമലയും അച്ചൻകോവിലാറും കരകവിഞ്ഞ് വെള്ളം മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു. വൈദ്യുതി നിലച്ചു, പെട്രോൾ പമ്പുകൾ അടഞ്ഞു. ഭക്ഷണസാധനങ്ങളും കുടിവെള്ളവും ലഭിക്കാതായി. പലരും ഒറ്റപ്പെട്ടു. ഒത്തൊരുമിച്ച പ്രവർത്തനങ്ങളിലൂടെയാണ് നാട് ആ മഹാപ്രളയത്തെ അതിജീവിച്ചത്.
2018
ആഗസ്റ്റ് 15ന് തുടക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |