പയ്യന്നൂർ: അഭിനയത്തെ അഭിനിവേശമായി കൊണ്ടുനടന്ന് കഷ്ടപ്പാടിന്റെ കടൽതാണ്ടിയ നാടക-ചലച്ചിത്ര നടൻ കെ.സി കൃഷ്ണനെ തേടി സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പ്രത്യേക ജൂറിയുടെ പുരസ്കാരം. ' ജൈവം ' എന്ന ചലച്ചിത്രത്തിൽ ഗാന്ധിമൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ പയ്യന്നൂർ സ്വദേശി ഈ നേട്ടത്തിലെത്തിയത് .
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകരുതെന്നു പറയുന്ന സമൂഹത്തിൽ തന്റെ മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധനായ ഉപ്പയുടെ റോളാണ് കൃഷ്ണൻ അവിസ്മരണിയമാക്കിയത്.
തന്നെ അടക്കി ഭരിക്കാൻ ശ്രമിക്കുന്ന ഭർത്താവിന്റെ മേധാവിത്വത്തിനെതിരെ യുദ്ധം ചെയ്യുന്ന മകൾക്ക് താങ്ങായി നിൽക്കുന്ന കഥാപാത്രമാണ് ജൈവത്തിലെ ഗാന്ധിമൂസ.മുൻ വർഷം ജൈവത്തിന്റെ സംവിധായകൻ ടി.ദീപേഷും ഷെറി ഗോവിന്ദനും ചേർന്ന് സംവിധാനം ചെയ്ത 'അവനോ വി ലോന' എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.സി. കൃഷ്ണന് പുരസ്‌കാരം ലഭിച്ചെന്ന് കേട്ട് ചാനൽ പ്രവർത്തകർ പയ്യന്നൂരിൽ എത്തിയിരുന്നെങ്കിലും പ്രഖ്യാപനം വന്നപ്പോൾ അവാർഡ് ലഭിച്ചവരുടെ ലിസ്റ്റിൽ പേരുണ്ടായിരുന്നില്ല . അന്നത്തെ നിരാശ ഇക്കുറി പ്രത്യേക ജൂറി പുരസ്‌ക്കാരത്തോടെ ഇല്ലാതായി.
കാൽ ചിലമ്പ്,മദ്ധ്യവേനൽ,അവനോ വിലോന,അതിജീവനം,സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലതുമായ വേഷം ചെയ്ത കെ.സി കൃഷ്ണന് ഇത് അഭിനയ ജീവിതത്തിന്റെ അമ്പതാമാണ്ടു കൂടിയാണ്. സി.യശോദയാണ് കൃഷ്ണന്റെ ഭാര്യ. ശ്യാംലാൽ , പ്രേംലാൽ എന്നിവർ മക്കളും ഷീജ മരുമകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |