തൃശൂർ : പുലികളി നടത്തേണ്ടതില്ലായെന്ന കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ പുലികളി സംഘങ്ങൾ സർക്കാരിനെ സമീപിച്ചു. മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ ഇടപെടലിനെ തുടർന്ന് മന്ത്രി എം.ബി.രാജേഷ് കോർപ്പറേഷനോട് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഓണാഘോഷങ്ങൾ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനായി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് പുലികളി സംഘങ്ങൾ സംയുക്തമായി മേയർക്ക് നിവേദനം നൽകിയിരുന്നു.
നിലവിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംഘാടക സമിതി യോഗം വിളിച്ച് അഭിപ്രായം ചോദിക്കുകയോ സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുകയോ ചെയ്യാതെ പുലികളി ഉപേക്ഷിച്ചത് പുന:പരിശോധിക്കണമെന്ന് സംഘങ്ങൾ ആവശ്യപ്പെട്ടു. യുവജന സംഘം വിയ്യൂർ, വിയ്യൂർ ദേശം പുലികളി സംഘം, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി, ശക്തൻ പുലികളി സംഘം, സീതാറാം മിൽ ദേശം പുലികളി സംഘാടക സമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്‌കാരിക സമിതി, അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി എന്നീ സംഘങ്ങളാണ് പേര് രജിസ്റ്റർ ചെയ്തത്. പുലികളിയും കുമ്മാട്ടിയും നടത്തുന്നതിന് ആവശ്യമായ നിലപാട് കോർറേഷൻ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പുലികളി ഏകോപന സമിതിയും കുമ്മാട്ടി കൂട്ടായ്മയും കത്ത് നൽകിയ സാഹചര്യത്തിൽ ഇത് ചർച്ച ചെയ്യാനായി കോർപ്പറേഷൻ തല സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ മേയർക്ക് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |