തിരുവനന്തപുരം: വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. 205400- 224400 ശമ്പള സ്കെയിലോടെയാണിത്. 1993 ബാച്ചുകാരനായ യോഗേഷിന് 2030 ഏപ്രിൽ വരെ സർവീസുണ്ട്. മുംബയ് സ്വദേശിയാണ്.
വിജിലൻസ് മേധാവിയായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ച ഒഴിവിലാണ് സ്ഥാനക്കയറ്റം. അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പ്രവർത്തിച്ചിട്ടുണ്ട്. അഴിമതിയും തട്ടിപ്പുകളും പിടികൂടുന്നതിൽ മികവുകാട്ടിയ യോഗേഷിന് വിശിഷ്ട,സ്തുത്യർഹ സേവനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചിട്ടുണ്ട്. ഇ.ഡിയുടെ കിഴക്കൻമേഖലാ സ്പെഷ്യൽ ഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ്‌വാലി, സീഷോർ ചിട്ടി തട്ടിപ്പുകൾ, നാരദാ കോഴ ടേപ്പ്, ബേസിൽ നിക്ഷേപത്തട്ടിപ്പ് കേസുകൾ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്.
ബി.എസ്.എഫ് ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് കേന്ദ്രം കേരള കേഡറിലേക്ക് തിരിച്ചയച്ച നിതിൻ അഗർവാളിന് ഡിജിപി പദവി നൽകേണ്ടതിനാൽ യോഗേഷിന്റെ സ്ഥാനക്കയറ്റം വൈകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നിതിൻ അഗർവാൾ ഒക്ടോബർ അവസാനമേ എത്തൂ എന്നറിയിച്ചതോടെ യോഗേഷിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ, സഞ്ജീവ് കുമാർ പട്ജോഷി എന്നിവർക്കാണ് ഡിജിപി പദവിയുള്ളത്.കേരള കേഡറിലെ ഏറ്റവും സീനിയറായ നിതിൻ അഗർവാൾ തിരിച്ചെത്തുമ്പോൾ എ.ഡി.ജി.പിയാക്കി റാങ്ക് കുറച്ചാലും കുഴപ്പമില്ലെന്ന് യോഗേഷ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നിലവിലെ ഒഴിവിൽ സ്ഥാനക്കയറ്റം നൽകിയത്. സഞ്ജീവ് പട്ജോഷി ജനുവരിയിൽ വിരമിക്കുമ്പോൾ ഒരു ഡിജിപി റാങ്ക് ഒഴിവു വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |