തിരുവനന്തപുരം: ഐ.ടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി വൈകിയേക്കും. ചട്ടഭേദഗതി തയ്യാറായെങ്കിലും സർക്കാർ അനുമതി ലഭിച്ചാലേ നികുതി വകുപ്പിന് ഉത്തരവിറക്കാനാവൂ.
ലൈസൻസ് ഫീസ് ഇനിയും തീരുമാനിച്ചിട്ടില്ല. എക്സൈസ് കമ്മിഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്. മദ്യം വിളമ്പുന്നതിന് ക്ളബ്ബുകൾക്കുള്ള ലൈസൻസ് ഫീസ് 20 ലക്ഷമാണ്. ഇതേ ഫീസ് ഐ.ടി പാർക്കുകൾക്കും ബാധകമാക്കാമെന്ന ശുപാർശ എക്സൈസ് നൽകിയിരുന്നു. അതു കുറയ്ക്കണമെന്ന വാദം ശക്തമാണ് . ഒന്നാം തീയതിയിലെ ഡ്രൈ ഡേയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ വിഷയം മാറ്റിവച്ചു. 2024-25 വർഷത്തേക്കുള്ള മദ്യനയം പ്രഖ്യാപിച്ചിട്ടില്ല.
നിക്ഷേപ സന്നദ്ധത പ്രകടിപ്പിച്ച വിദേശ കമ്പനികൾ ബാർ/ബിയർ-വൈൻ പാർലറുകൾ അനിവാര്യമാണെന്ന് ചർച്ചകളിൽ സൂചിപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരാണ് ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് ചട്ടഭേദഗതികൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയത്. പിന്നീട് വ്യവസായ പാർക്കുകളെക്കൂടി ഇതിലുൾപ്പെടുത്തി. വിദേശ മദ്യത്തിന് പുറമെ ബിയറും വൈനും വിൽക്കാം. വിദേശ മദ്യവില്പന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി, ഐ.ടി പാർക്കുകളിൽ ബാധകമാക്കാൻ സാദ്ധ്യതയില്ല.
മാനദണ്ഡങ്ങൾ വരും
മദ്യശാലകൾ അനുവദിക്കാനുള്ള മാനദണ്ഡങ്ങളും തയ്യാറാക്കണം. വ്യവസായ വകുപ്പിന് കീഴിൽ 40 പാർക്കുകളുണ്ട്. സിഡ്‌കോ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്ക് കീഴിലും പാർക്കുണ്ട്. ജീവനക്കാരുടെ എണ്ണവും സംരംഭത്തിന്റെ പ്രാധാന്യം അടക്കമുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചാവും അനുമതി നൽകുക. എക്സൈസ് , വ്യവസായ വകുപ്പ് മന്ത്രിമാർ നേരത്തെ ചർച്ചകൾ നടത്തിയെങ്കിലും വ്യക്തമായ ധാരണയിലെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |