ബ്രസീലിയ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ബ്രസീലിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. രാജ്യത്തെ തങ്ങളുടെ ഓഫീസിന്റെ പ്രവർത്തനം നിറുത്തുകയാണെന്നും തീരുമാനം അടിയന്തരമായി പ്രാബല്യത്തിൽ വരുത്തിയെന്നും എക്സ് അറിയിച്ചു. സർക്കാരിന്റെ സെൻസർഷിപ്പ് നിയമങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി.
സെൻസർഷിപ്പ് ഉത്തരവ് പാലിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് തങ്ങളുടെ നിയമ പ്രതിനിധിയെ ബ്രസീലിയൻ സുപ്രീംകോടതി ജഡ്ജിമാരിൽ ഒരാളായ അലക്‌സാൻഡ്രെ ഡി മോറിയസ് ഭീഷണിപ്പെടുത്തിയെന്ന് എക്സ് ആരോപിച്ചു. അതേ സമയം, സുപ്രീംകോടതി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എക്‌സിലെ ചില ഉള്ളടക്കങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ കാലത്ത് വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യണമെന്ന് മോറിയസ് ഉത്തരവിട്ടിരുന്നു. റീആക്ടിവേറ്റ് ചെയ്യുന്ന അക്കൗണ്ടുകൾക്ക് എക്സ് ദിവസവും 19,774 ഡോളർ പിഴ നൽകേണ്ടി വരുമെന്നും പറഞ്ഞു.
എന്നാൽ, മോറിയസിന്റെ ആവശ്യം തങ്ങളുടെ സ്വകാര്യതാ നയങ്ങളുടെ ലംഘനമാണെന്ന് എക്‌സ് ചൂണ്ടിക്കാട്ടി. ഓഫീസിന്റെ പ്രവർത്തനം നിറുത്തിയെങ്കിലും ബ്രസീലിലെ ഉപഭോക്താക്കൾക്ക് എക്സ് ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |