തിരുവനന്തപുരം: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ലോകമെമ്പാടും ഇന്ന് ആഘോഷിക്കും.
വയനാട് മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനാ നിർഭരമായാണ് ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരി മഠത്തിലും അരുവിപ്പുറത്തും മറ്റും ഗുരുദേവ ജയന്തി സംഘടിപ്പിച്ചിട്ടുള്ളത്. ഭക്തിനിർഭരമായ നാമസങ്കീർത്തന ശാന്തിഘോഷയാത്ര ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി ശിവഗിരിയിൽ ശാന്തിദീപം (ചതയദീപം ) സായാഹ്നത്തിൽ തെളിച്ചു പ്രാർത്ഥിക്കും.പുലർച്ചെ 6 മുതൽ 6.30 വരെ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും തിരുഅവതാര മുഹൂർത്ത പ്രാർത്ഥന ഉണ്ടാകും.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ വൈകിട്ട് 6.30 ന് നടക്കുന്ന ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളിസുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എം.പി,കെ.വരദരാജൻ,ഗോകുലം ഗോപാലൻ,ജി.മോഹൻദാസ് എന്നിവർ പങ്കെടുക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.
ശിവഗിരിയിൽ രാവിലെ ഏഴിന് ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 7.30 ന് ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിക്കും. 9.30 ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 5 ന് ശിവഗിരിയിൽ ശാന്തിദീപം തെളിക്കും.ശാരദാമഠം, വൈദിക മഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം, മഹാസമാധി എന്നിവിടങ്ങളുൾപ്പെടെ ശിവഗിരി കുന്നുകളിലും സമീപപ്രദേശങ്ങളിലും ദീപം തെളിയും. 5.30ന് മഹാസമാധിയിൽ നിന്ന് നാമസങ്കീർത്തന ഘോഷയാത്ര ആരംഭിച്ച് ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി മാതൃകാപാഠശാല, എസ്.എൻ.കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയിൽ തിരിച്ചെത്തി പ്രാർത്ഥനയോടെ സമാപിക്കും.
ശിവഗിരി മഠത്തിന്റെ അനുബന്ധ സ്ഥാപനങ്ങളിലും ,ഗുരുദേവ ക്ഷേത്രങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും,
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |