ന്യൂഡൽഹി: ജെ.എം.എം വിടാനൊരുങ്ങുന്ന മുതിർന്ന നേതാവ് ചമ്പൈ സോറൻ ബി.ജെ.പിയുമായി വിലപേശലിൽ. പാർട്ടി പിളർത്തി 15 എം.എൽ.എമാരെ കൊണ്ടുവന്ന് സർക്കാർ രൂപീകരിക്കാൻ സഹായിച്ചാൽ മുഖ്യമന്ത്രിക്കാമെന്ന് ബി.ജെ.പി വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു. ഇക്കൊല്ലം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ ജയിച്ചാൽ ഉപമുഖ്യമന്ത്രിയുമാക്കും.
അതേസമയം അദ്ദേഹത്തെ അനുനയിപ്പിച്ച് പാർട്ടിയിൽ നിറുത്താനുള്ള ശ്രമത്തിലാണ് ജെ.എം.എം. ചമ്പൈ പ്രിയ നേതാവാണെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നും ജെ.എം.എം മന്ത്രി മിഥിലേഷ് താക്കൂർ പറഞ്ഞു
ഡൽഹിയിലുള്ള ചെമ്പൈൻ സോറന് പക്ഷേ എം.എൽ.എമാരെ അടർത്താനായില്ല. എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന ജാർഖണ്ഡ് നിയമസഭയുടെ നിലവിലെ അംഗബലം 73 ആണ്. കേവല ഭൂരിപക്ഷത്തിന് 37 സീറ്റുകൾ. 26 സീറ്റുള്ള ജെ.എം.എം 16 സീറ്റുള്ള കോൺഗ്രസ്, ഒരോ സീറ്റു വീതമുള്ള ആർ.ജെ.ഡി,സി.പി.ഐ(എം.എൽ) പാർട്ടികളും പിന്തുണ നൽകുന്നു. ജെ.എം.എമ്മിനെ പിളർത്തിയാൽ 23 സീറ്റുള്ള ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാം. എൻ.ഡി.എ സഖ്യകക്ഷി എ.ജെ.എസ്.യുവിന് മൂന്നുസീറ്റുണ്ട്. മൂന്ന് സ്വതന്ത്രൻമാരും പിന്തുണയ്ക്കും.
ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാകും മുൻപ് രാജിവച്ച് വിശ്വസ്‌തനായ ചമ്പൈയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ജാമ്യം ലഭിച്ച് ഹേമന്ത് പുറത്തു വന്നതോടെ ചമ്പൈയെ നിർബന്ധിച്ച് രാജിവയ്‌പിച്ച് മുഖ്യമന്ത്രി സ്ഥാനം തിരിച്ചെടുത്തതോടെ ശത്രുത തുടങ്ങി. ഘട്ശില സീറ്റിൽ മകനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം ഹേമന്ത് തള്ളിയതും അതൃപ‌്‌തി കൂട്ടി.
ബി.ജെ.പി ലക്ഷ്യം നഷ്ടപ്പെട്ട
ആദിവാസി വോട്ട്
ഹേമന്ത് സോറൻ ജയിലിലായിരിക്കെ ജെ.എം.എമ്മിനെ നയിച്ച ചെമ്പൈ സോറന്റെ സ്വാധീനം മൂലം ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ആദിവാസി സംവരണ സീറ്റുകൾ ബി.ജെ.പിക്ക് നഷ്‌ടമായി
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 28 ആദിവാസി സീറ്റുകളിൽ 26ലും ബി.ജെ.പി തോറ്റിരുന്നു. ചെമ്പൈ സോറനെ ഒപ്പം കൂട്ടിയാൽ ആദിവാസി മേഖലകളിൽ നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കരുതുന്നു
ചെമ്പൈ സോറൻ വേറെ പാർട്ടി രൂപീകരിക്കുമെന്നും സൂചനയുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |