പൊളിഞ്ഞത് സംവരണ അട്ടിമറി
ന്യൂഡൽഹി : കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്‌തികകളിൽ സംവരണം അട്ടിമറിച്ച് ലാറ്ററൽ എൻട്രി നടത്താനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് യു.പി.എസ്.സി പിൻവലിച്ചു. 45 തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട പരസ്യം പിൻവലിച്ചു.
നീക്കത്തിനെതിരെ എൻ.ഡി.എ സഖ്യകക്ഷികളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ദളിത്, ഒ.ബി.സി വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും എൽ.ജെ.പിയും റിക്രൂട്ട്മെന്റ് നീക്കത്തെ പരസ്യമായി എതിർത്തു.
പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം, പരസ്യം പിൻവലിക്കാൻ യു.പി.എസ്.സി ചെയർമാന് നിർദ്ദേശം നൽകിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇന്നലെ അറിയിച്ചത്. സംവരണ തത്വങ്ങൾ പാലിക്കാനും ഭരണഘടനയിലെ തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കാനും
മോദി കർശന നിർദ്ദേശം നൽകിയെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
24 മന്ത്രാലയങ്ങളിലെ 10 ജോയിന്റ് സെക്രട്ടറിമാരുടെയും, ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലെ 35 ഒഴിവുകളിലേക്കുമാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നത്. 45 പോസ്റ്റുകളിലേക്കും കരാർ / ഡെപ്യൂട്ടേഷൻ നിയമനമാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട തസ്‌തികകളാണിത്.
ആഭ്യന്തരം, ധനകാര്യം, ഐ.ടി, സ്റ്റീൽ വകുപ്പുകളാലാണ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാൻ നീക്കം നടന്നത്. 2.7 ലക്ഷം രൂപ വരെയാണ് ശമ്പളം. മൂന്നു വർഷത്തേക്കാണ് കരാർ നിയമനമെങ്കിലും അഞ്ചു വർഷം വരെ നീട്ടി നൽകാറുണ്ട്.
സംവരണ അട്ടിമറി
ഇങ്ങനെ
45 ഒഴിവുകളെ സിംഗിൾ ഗ്രൂപ്പായി കണക്കാക്കിയാൽ സംവരണം നൽകേണ്ടി വരും. എന്നാൽ, ഓരോ മന്ത്രാലയത്തിലെ ഒഴിവിനും പ്രത്യേകം പരസ്യമാണ് നൽകിയത്
ഇതോടെ ഇവ സിംഗിൾ പോസ്റ്റ് ഒഴിവായാണ് കണക്കാക്കുന്നത്. ഈ ഗൂഢ നീക്കത്തിലൂടെ സംവരണം അട്ടിമറിക്കപ്പെടും
2005ൽ യു.പി.എ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച രണ്ടാം ഭരണപരിഷ്ക്കരണ കമ്മിഷനാണ് ലാറ്റൽ എൻട്രിക്ക് തത്വത്തിൽ അംഗീകാരം നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |