ന്യൂഡൽഹി: പുതിയ വഖഫ് ഭേദഗതി ബിൽ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെ.പി.സി) ആദ്യ യോഗത്തിൽ, നിർദിഷ്ട നിയമനിർമ്മാണത്തിലെ വ്യവസ്ഥകളെച്ചൊല്ലി ബി.ജെ.പി-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ചൂടേറിയ വാദപ്രതിപാദം. ബില്ലിന്റെ ലക്ഷ്യത്തെ പ്രതിപക്ഷാംഗങ്ങൾ ചോദ്യം ചെയ്‌തപ്പോൾ, ന്യൂനപക്ഷ താത്‌പര്യങ്ങൾ സംരക്ഷിക്കുമെന്ന് ബി.ജെ.പി അംഗങ്ങൾ വിശദീകരിച്ചു. അടുത്ത യോഗം ആഗസ്റ്റ് 30ന് ചേരും.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ബില്ലിലെ വിവിധ വ്യവസ്ഥകൾ വിശദീകരിച്ചതിന് ശേഷമാണ് അംഗങ്ങൾ തമ്മിൽ വാദപ്രതിവാദമുണ്ടായത്. ബില്ലിൽ ഭരണഘടനാ വിരുദ്ധവും മുസ്ലീം സമുദായത്തിന്റെ താൽപര്യങ്ങൾക്ക് ഹാനികരവുമായ വകുപ്പുകളുണ്ടെന്ന് ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, മുഹമ്മദ് ജാവേദ്(കോൺഗ്രസ്), മൗലാനാ മൊഹിബുള്ള(എസ്.പി), കല്യാൺ ബാനർജി(തൃണമൂൽ), എ. രാജ(ഡി.എം.കെ), അരവിന്ദ് സാവന്ത്(ശിവസേന-യു), അസദുദ്ദീൻ ഒവൈസി(എ.ഐ.എം.ഐ.എം) തുടങ്ങിയവർ ആരോപിച്ചു. ബിൽ മതസ്വാതന്ത്ര്യം, തുല്യതയ്ക്കുള്ള സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണെന്നും പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
കമ്മിറ്റി ചെയർമാൻ ജഗദാംബിക പാലിന്റെ നേതൃത്വത്തിൽ എൻ.ഡി.എ എം.പിമാർ വിമർശനങ്ങളെ എതിർത്തു. ന്യൂനപക്ഷ സമുദായത്തിന്റെ താത്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു അംഗങ്ങൾ ആവശ്യപ്പെട്ടു.
സംസ്ഥാന വഖഫ് ബോർഡുകളുടെ ചെയർമാൻമാർ, ന്യൂനപക്ഷ സമുദായ സംഘടന പ്രതിനിധികൾ ഉപ്പെടെയുള്ള പങ്കാളികളുമായും ചർച്ച നടത്തുമെന്ന് ചെയർമാൻ അറിയിച്ചു. 21 ലോക്‌സഭാ എം.പിമാരും 10 രാജ്യസഭാ എം.പിമാരും അടങ്ങിയ സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |