കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ മാർക്കറ്റിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പിഷിൻ ജില്ലയിലെ സുർഖാബ് ചൗക്കിന് സമീപത്തെ പ്രധാന മാർക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ബൈക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. കുട്ടികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണെന്ന് പിഷിൻ സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ മുജിബുർ റഹ്മാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബ് പ്രവിശ്യയിലെ കിഴക്കൻ മേഖലയിൽ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവർച്ചാസംഘം നടത്തിയ ആക്രമണത്തിൽ 11 പൊലീസുകാർ കൊല്ലപ്പെട്ടു. 9 പേർക്ക് പരിക്ക്. യഹിം യാർ ഖാനിൽ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവർച്ചാ സംഘം ആക്രമണം നടത്തിയത്. പൊലീസിനെ വെട്ടിച്ച് ആയുധധാരികളായ കവർച്ചക്കാർ ഒളിഞ്ഞിരിക്കുന്ന സിന്ധു നദീ തീരത്തെ സമീപമുള്ള മേഖലയിലാണ് അക്രമം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |