ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത പാപമാണെന്നും ആ നിലയിൽ തന്നെ അതിനെ കൈകാര്യം ചെയ്യണമെന്നും സംസ്ഥാന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മപ്പെടുത്തി.
സ്ത്രീകളുടെ ജീവനും അന്തസും സംരക്ഷിക്കാൻ സമൂഹത്തിനും സർക്കാരുകൾക്കും ബാദ്ധ്യതയുണ്ട്. കുറ്റവാളികളെയും അവരെ സഹായിക്കുന്നവരെയും വെറുതെവിടില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ, പൊലീസ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഏത് തലത്തിൽ വീഴ്ചയുണ്ടായാലും എല്ലാവരെയും ഉത്തരവാദികളാക്കുമെന്നും മോദി വ്യക്തമാക്കി. ഈ സന്ദേശം മുകൾത്തട്ടുമുതൽ താഴേത്തട്ടുവരെ പോകണം.
കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ജൽഗാവിൽ 'ലാഖ്പതി ദീദി സമ്മേളൻ" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ രാജ്യത്തിന്റെ പ്രഥമ പരിഗണനയാണ്. അവരുടെ വേദനയും അമർഷവും മനസിലാക്കുന്നു. കുറ്റവാളികൾക്കെതിരെ നിയമങ്ങൾ ശക്തമാക്കാൻ നടപടിയെടുക്കുന്നുണ്ട്. ഭാരതീയ ന്യായ് സംഹിതയിൽ വ്യവസ്ഥകൾ കൊണ്ടുവന്നു. ഇരയായ സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ടു പോകാൻ താത്പര്യമില്ലെങ്കിൽ ഇ - എഫ്.ഐ.ആർ ഫയൽ ചെയ്യാം. അതിൽ ആർക്കും തിരുത്തൽ വരുത്താനോ, കൃത്രിമത്വം കാണിക്കാനോ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |