നിലവിൽ രണ്ടെണ്ണം മാത്രം
ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ നിന്ന് വേർപ്പെടുത്തി കേന്ദ്രഭരണ പ്രദേശമാക്കിയ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി വരുന്നു. സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌താങ് എന്നിവയാണവ. ആഭ്യന്തരമന്ത്രി അമിത്ഷായാണ് കേന്ദ്ര തീരുമാനം എക്സിലൂടെ പുറത്തുവിട്ടത്. നിലവിൽ ലേ, കാർഗിൽ എന്നീ ജില്ലകളാണുള്ളത്.
പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഒഴിവാക്കി 2019 ആഗസ്റ്റ് 5നാണ് സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്.
പുതിയ ജില്ലകളുടെ ആസ്ഥാനം, അതിർത്തി,ഘടന, തസ്തിക സൃഷ്ടിക്കൽ തുടങ്ങിയവയ്‌ക്കായി കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് ഭരണകൂടത്തിന് നിർദ്ദേശം നൽകി. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. തുടർന്നാവും ഔദ്യോഗിക പ്രഖ്യാപനം.
ലക്ഷ്യം ലഡാക്കിന്റെ
സമഗ്ര വികസനം
മലനിരയും സമതലവുമൊക്കെയായി ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ് ലഡാക്ക്
ഭൂമിശാസ്‌ത്രപരമായ ബുദ്ധിമുട്ടു കാരണം ജനക്ഷേമം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഏറെ ബുദ്ധിമുട്ടുന്നു
ലഡാക്കിന്റെ സർവതോന്മുഖ വികസനം ലക്ഷ്യമിട്ടാണ് അഞ്ചു ജില്ലകൾ കൂടി രൂപീകരിച്ചതെന്ന് കേന്ദ്രം പറയുന്നു
പുതിയ ജില്ലകളിലൂടെ സേവനങ്ങളും അവസരങ്ങളും വേഗം ജനങ്ങളിലെത്തും. വികസിതവും സമൃദ്ധവുമായ ലഡാക്ക് കെട്ടിപ്പടുക്കും
- പ്രധാനമന്ത്രി നരേന്ദ്രമോദി
ലഡാക്കിന്റെ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടും. ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധം
അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |