ശംഖുംമുഖം: ലഹരി - ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്നത് പൊലീസിനോട് വിവരിച്ച് കേസിൽ അറസ്റ്റിലായ പ്രതികൾ. പ്രതികളായ ഇനാദ്, ഇനാസ്,സഹീർഖാൻ എന്നിവരെയാണ് പൂന്തുറ സി.ഐ എസ്.സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ടോടെ ബീമാപള്ളി കടപ്പുറം ഭാഗത്ത് കൊണ്ടുവന്ന് തെളിവെടുത്തത്. ഷിബിലിയെ മർദ്ദിച്ച ഇടവഴിയിലും വലിച്ചിഴച്ചു കൊണ്ടുപോയി മർദ്ദിച്ച കടപ്പുറവും പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. ബുധനാഴ്‌ചയാണ് പ്രതികളെ പൊലീസ് മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. വൈദ്യപരിശോധനയ്‌ക്ക് പൂന്തുറ സ്റ്റേഷനിലെ സെല്ലിലായിരുന്നു പ്രതികളെ പാർപ്പിച്ചത്.
തെളിവെടുപ്പ് സമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മഫ്‌തിയിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു.എസ്.ഐ മാരായ സുനിൽ,ജയപ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ മാസം 15നാണ് ഇനാദും സഹോദരനായ ഇനാസും സുഹൃത്തായ സഹീർഖാനും ചേർന്ന് ഷിബിലിയെ മർദ്ദിച്ച് കൊന്നത്. നെഞ്ചിലെ എല്ലുകൾ പൊട്ടി ശ്വാസകോശത്തിലേക്ക് കയറിയാണ് ഷിബിലി മരിച്ചത്. സംഭവശേഷം വിവിധയിടങ്ങളിലായി ഒളിവിൽ പോയ പ്രതികളെ അഞ്ചുദിവസത്തിനുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |