കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് മാദ്ധ്യമങ്ങളെ കാണാനുള്ള നിർദേശം ഉയർന്നെങ്കിലും അമ്മയിലെ ചില അംഗങ്ങൾ എതിർത്തത് മൂലമാണ് അത് നടക്കാതെ പോയതെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഫെഫ്ക മൗനം പാലിക്കുകയാണെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'റിപ്പോർട്ട് പുറത്തുവന്ന ശേഷം അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവർ ബന്ധപ്പെട്ട് കാണണമെന്ന് അറിയിച്ചിരുന്നു. കാരണം സിനിമ മേഖലയെ ബാധിക്കുന്ന കാര്യമാണ്. അതിന് ശേഷം എല്ലാ സംഘടനകൾക്കും കൂടി മാദ്ധ്യമങ്ങളെ കാണാമെന്ന് ഒരു നിർദേശം ഞാൻ മുന്നോട്ടുവച്ചു. അമ്മയുടെ പ്രസിഡന്റായിരുന്ന മോഹൻലാലും ചർച്ച നടത്തുന്നസമയത്ത് സ്ഥലത്തുണ്ടായിരുന്നു. മമ്മൂട്ടിയും അടിസ്ഥാനപരമായി ഇതിനോട് യോജിച്ചു. എന്നാൽ അമ്മയിലെ ചില അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തു. അതാണ് ആ കൂടിക്കാഴ്ച നടക്കാതെ പോയത്. അന്ന് എതിർത്ത പലരും പുരോഗമനമുഖവുമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരുന്നത് കണ്ടു. അത്തരം നിലപാടുകളാണ് നമ്മളെ ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നത്.
ആരോപണവിധേയരായവരുടെ മുഴുവൻ പേരുകളും പുറത്തുവരണമെന്ന ഫെഫ്കയുടെ നിലപാട് ആവർത്തിക്കുകയാണ്. ഫെഫ്ക മാത്രമേ ഇങ്ങനെയൊരുകാര്യം ആവശ്യപ്പെട്ടിട്ടുള്ളൂ. നിയമനടപടികളിലൂടെ അവരെല്ലാവരും കടന്നുപോകണം. ഞങ്ങളുടെ അംഗങ്ങളും ഇപ്പോൾ ആരോപണവിധേയരായിട്ടുണ്ട്. പൊലീസ് അന്വേഷിച്ച് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയോ കോടതി പരാമർശം നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താൽ ആ നിമിഷം ആ അംഗത്തെ പുറത്താക്കും. തന്റെ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ ആ അംഗത്തിന് പിന്നെ അംഗത്വത്തിലേക്ക് മടങ്ങിവരാൻ കഴിയുള്ളൂ', - ബി ഉണ്ണികൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |