തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ആലപ്പി റിപ്പിൾസ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയതീരമണിഞ്ഞ് ആലപ്പി റിപ്പിൾസ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് റിപ്പിൾസ് പരാജയപ്പെടുത്തിയത് . 47 പന്തുകളിൽ ഒൻപത് സിക്സുകളും മൂന്ന് ഫോറുകളുടമടക്കം 92 റൺസ് അടിച്ചുകൂട്ടിയ ആലപ്പുഴയുടെ അമരക്കാരൻ മുഹമ്മദ് അസ്ഹറുദീൻ ആദ്യ കളിയിൽ മാൻ ഓഫ് ദി മാച്ചായി.
ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 161 റൺസാണ് നേടിയത്. 18.3 ഓവറിൽ ഇത് റിപ്പിൾസ് മറികടന്നു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആലപ്പുഴയ്ക്കു വേണ്ടി ആദ്യ ഓവർ എറിഞ്ഞ ഫായിസ് ഫനൂസിന്റെ ആദ്യ പന്തിൽ തന്നെ തൃശൂരിന്റെ ഓപ്പണർ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് നഷ്ടമായി. അക്ഷയ് മനോഹറാണ് തൃശ്ശൂരിന്റെ ടോപ് സ്കോറർ . 44 പന്ത് നേരിട്ട അക്ഷയ് അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 57 റൺസ് സ്വന്തമാക്കി. റിപ്പിൾസിനു വേണ്ടി ആനന്ദ് ജോസഫ് മൂന്നു വിക്കറ്റും ഫാസിൽ ഫനൂസ് രണ്ട് വിക്കറ്റും നേടി. ചേസിംഗിൽ വിനൂപ് മനോഹരൻ (30), അക്ഷയ് ടി.കെ (18) എന്നിവരും ആലപ്പിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.
മുഖ്യാതിഥിയായി
മോഹൻ ലാൽ
ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻ ലാൽ മുഖ്യാതിഥിയായി. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിച്ചു. വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ എന്നിവർ പങ്കെടുത്തു. 60 ഓളം പേർ അണിനിരന്ന കലാപരിപാടിയും അരങ്ങേറി.
ഇന്നത്തെ മത്സരങ്ങൾ
കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ്
Vs
ഏരീസ് കൊല്ലം സെയ്‌ലേഴ്സ്
2.30 pm മുതൽ
ആലപ്പി റിപ്പിൾസ്
Vs
ട്രിവാൻഡ്രം റോയൽസ്
6.45 pm മുതൽ
സ്റ്റാർ സ്പോർട്സിലും ഒടിടി പ്ലാറ്റ്ഫോം ഫാൻകോഡിലും മത്സരങ്ങൾ ലൈവ്
സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17 ന് സെമി ഫൈനൽ. സെപ്റ്റംബർ 18 ന് നടക്കുന്ന ഫൈനലിൽ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും. മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ട്രാവൻകൂർ റോയൽസിന് വിജയത്തുടക്കം
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ട്രാവൻകൂർ റോയൽസ് വി.ജെ.ഡി മഴ നിയമപ്രകാരം കൊച്ചിൻ ബ്ളൂ ടൈഗേഴ്സിനെ ഒരു റൺസിന് തോൽപ്പിച്ചു. ആദ്യ ബാറ്റിംഗിനിറങ്ങിയ ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേഴ്സ് 19.5 ഓവറിൽ 122ന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ട്രാവൻകൂർ റോയൽസ് 14.3 ഓവറിൽ 83/5 എന്ന സ്കോറിലെത്തിയപ്പോൾ മഴ വീണ്ടും തടസപ്പെടുത്തി. ഇതോടെയാണ് മഴ നിയമപ്രകാരം വിധി നിർണയിച്ചത്. റോയൽസിന് വേണ്ടി നായകൻ അബ്ദുൽ ബാസിത് നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി.ബാസിതാണ് പ്ലേയർ ഓഫ് ദി മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |