തിരുവനന്തപുരം: പാപ്പനംകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ വൻതീപിടിത്തത്തിൽ ജീവനക്കാരിയും ഒരു പുരുഷനും വെന്തു മരിച്ചു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപടർന്നത്. സംഭവത്തിൽ ദുരൂഹത. തീയിട്ടതാണോ എന്നും സംശയം. മണ്ണെണ്ണ പോലുള്ള ദ്രാവകത്തിന്റെ അംശം ഓഫീസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നു.
സ്ഥാപനത്തിലെ ജീവനക്കാരി പാപ്പനംകോട് ദിക്കുബലിക്കളം റോഡ് മഠത്തിൽകോവിലിന് സമീപം ശിവപ്രസാദം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്‌ണയുടെ (34) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവത്തിന് തൊട്ടുമുമ്പ് ഒരു പുരുഷൻ ഓഫീസിലേക്ക് കയറിപോകുന്നതായി സമീപത്തെ റോഡിലെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇയാൾ കയറിയതിന് പിന്നാലെയാണ് തീപടർന്നത്.
അതേസമയം, വൈഷ്‌ണയുമായി അകന്നുകഴിയുന്ന ഭർത്താവ് മൊട്ടമൂട് മാറഞ്ചൽക്കോണം സ്വദേശിയും ഓട്ടോഡ്രൈവറുമായ ബിനു സംഭവത്തിന് മുമ്പ് സ്ഥാപനത്തിലെത്തി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് വൈഷ്ണ സഹോദരനെ ഇക്കാര്യം വിളിച്ചറിയിച്ചു. സഹോദരൻ എത്തും മുമ്പാണ് തീപിടിത്തമുണ്ടായത്. ബിനുവിനെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫാണ്. അതോടെയാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്.
എ.സി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ അതല്ലെന്ന് വ്യക്തമായി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെ എത്തി പരിശോധന നടത്തി. പതിനഞ്ച് വർഷം മുൻപ് ആരംഭിച്ച സ്ഥാപനത്തിൽ ഏഴുവർഷം മുമ്പാണ് വൈഷ്ണ ജോലിക്കെത്തിയത്. വേണുഗോപാലൻ നായർ, സുധാകല ദമ്പതികളുടെ മകളാണ്. മക്കൾ: ദേവദേവൻ, വർഷ. സഹോദരൻ: വിഷ്ണു.
വൻ ശബ്ദത്തോടെ
ഗ്ളാസുകൾ പൊട്ടി
പാപ്പനംകോട് ജംഗ്ഷനിലെ കെട്ടിടത്തിലെ ഒന്നാം നിലയിൽ മൂന്നര മീറ്റർ മാത്രം വിസ്‌തൃതിയുള്ള ഇടുങ്ങിയ മുറിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഫർണിച്ചറും ഫയലുകളും കമ്പ്യൂട്ടറുമടക്കം പൂർണമായി കത്തിനശിച്ചു. മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഗ്ലാസുകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചു. ഫയർഫോഴ്സ് എത്തിയാണ് പൂർണമായി അണച്ചത്.
കത്തി കണ്ടെത്തി,
സംശയങ്ങൾ ഏറെ
1.തീപിടിച്ച മുറിയിൽ നിന്ന് ഒരു കത്തി കണ്ടെത്തി. അതിനാൽ വൈഷ്‌ണയെ കൊലപ്പെടുത്താനായി ആരെങ്കിലും എത്തിയതാണോ എന്ന് സംശയമുണ്ട്
2.അതിന് കഴിയാതെ വന്നതോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാകാം
3.എ.സി മുറിയിലെ വാതിൽ അടച്ചിരുന്നതിനാൽ പെട്ടെന്ന് രക്ഷപ്പെടാനാകാതെ ഇരുവരും വെന്തുമരിച്ചതാകാമെന്നും സംശയം
4.മരിച്ച രണ്ടാമത്തെയാൾ ഇൻഷ്വറൻസ് അടയ്ക്കാനെത്തിയ ആളാണെന്നാണ് ആദ്യഘട്ടത്തിൽ സംശയിച്ചെങ്കിലും അല്ലെന്നാണ് പൊലീസ് നിഗമനം
5.മുമ്പ് പലതവണ വൈഷ്ണയുടെ ഭർത്താവ് ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു
''തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് ഇന്ന് റിപ്പോർട്ട് നൽകാൻ സബ് കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്
- റവന്യു മന്ത്രി കെ.രാജൻ
(സംഭവസ്ഥലം സന്ദർശിച്ച
ശേഷം പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |