SignIn
Kerala Kaumudi Online
Saturday, 12 October 2024 2.22 AM IST

അതൃപ്തി തുറന്നടിച്ച് സി.പി.എം : പ്രതിഷേധത്തിൽ സി.പി.ഐ

Increase Font Size Decrease Font Size Print Page
unn

തിരുവനന്തപുരം: സ്വർണക്കടത്തും ആളെ കൊല്ലലുമുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിലനിറുത്തിയുള്ള അന്വേഷണ പ്രഹസനത്തിൽ സി.പി.എമ്മിലെയും, സി.പി.ഐയിലെയും അതൃപ്തി പൊട്ടിത്തറിയിലേക്ക്. ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാളെയുമായി അജിത്‌കുമാർ രണ്ടു തവണ കൂടിക്കാഴ്ച നടത്തിയ സംഭവത്തിലുള്ള അമർഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ പരസ്യമാക്കി. ഇതോടെ അജിത്‌കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്ന് നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായേക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടയാക്കിയ തൃശൂർ പൂരം കലക്കലിന് പിന്നിൽ അജിത് കുമാറാണെന്ന പി.വി. അൻവർ എം.എൽ.എയുടെ ആരോപണം ശരിവയ്ക്കുന്ന സാഹചര്യത്തെളിവുകൾ സി.പി.ഐയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മുമായി ചേർന്ന് നിന്നാൽ അസ്തിത്വം നഷ്ടപ്പെടുമെന്നും, വീണ്ടും യു.ഡി.എഫിൽ ചേരുന്നതാണ് അഭികാമ്യമെന്നും സി.പി.ഐ ജില്ലാ കൗൺസിലുകളിൽ ഉയർന്ന ഒറ്റപ്പെട്ട ശബ്ദം, സംസ്ഥാന നിവാഹക സമിതി യോഗത്തിൽ കൂട്ടായി ഉയർന്നതിലും സി.പി.എം അപകടം മണക്കുന്നു.

നിശബ്ദത തുടരുന്ന കേരള കോൺഗ്രസ് - മാണിയുൾപ്പെടെ മുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്കും സർക്കാരിന്റെ പോക്കിൽ അമർഷമുണ്ട്. ബുധനാഴ്ചത്തെ എൽ.ഡി.എഫ് യോഗത്തിൽ വിഷയം ഉന്നയിക്കാനുള്ള തയാറെടുപ്പിലാണിവർ.

 പഴി സർക്കാരിൽ ചാരി ഗോവിന്ദൻ

ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തിൽ കുറ്റം സർക്കാരിൽ ചാരുകയായിരുന്നു ഇന്നലെ എം.വി. ഗോവിന്ദൻ. ആര് ആരെക്കണ്ടാലും അതൊന്നും പാർട്ടിയെ ബാധിക്കില്ലെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്. കൂടിക്കാഴ്ചയിൽ സി.പി.ഐ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, തങ്ങൾ ഇതുവരെ പറഞ്ഞതെല്ലാം തൃപ്തിയോടെയാണെന്ന് കരുതുന്നുണ്ടോ എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്ന വഴി വിട്ട പ്രവൃത്തികൾ ചെയ്യുന്നവരെ സർക്കാർ എന്തിന് സംരക്ഷിക്കുന്നുവെന്ന

ചോദ്യം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ പരക്കെ ഉയരുന്നുമുണ്ട്. അതിനിടെ എ.ഡി.ജി.പി അജിത് കുമാറിന് നാല് ദിവസത്തെ അവധി സർക്കാർ അനുവദിച്ചതും വിവാദമായി. കൊടും കുറ്റവാളിയായ അജിത്‌കുമാർ അവധിയിൽ പ്രവേശിക്കുന്നത് അന്വേഷണം അട്ടിമറിക്കാനെന്ന് പി.വി. അൻവറും ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.