ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് വെള്ളംപൊങ്ങിയ ഡൽഹി- ഹരിയാന അതിർത്തിയിലെ ഓൾഡ് ഫരീദാബാദ് റെയിൽവേ അടിപ്പാതയിൽ കാർ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം. വെള്ളിയാഴ്ച സന്ധ്യയ്ക്കായിരുന്നു സംഭവം. എച്ച്.ഡി.എഫ്.സി ബാങ്ക് ഗുരുഗ്രാം സെക്ടർ 31 ശാഖയിലെ മാനേജർ പുണ്യശ്രേയ ശർമ്മ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഇരുവരും മഹീന്ദ്ര എക്‌സ്.യു.വി 700 കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അടിപ്പാതയിൽ വെള്ളം നിറഞ്ഞത് അറിയാത്തതാണ് അപകടത്തിന് ഇടയാക്കിയത്. കാർ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ശർമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദ്വിവേദിയുടെ മൃതദേഹം ഇന്നലെ പുലർച്ചെ നാലോടെയാണ് കണ്ടെത്തിയത്.
കനത്ത മഴയിൽ ഡൽഹിയിലടക്കം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം ഡൽഹിയിൽ 1,000 മില്ലി മീറ്ററിലധികം മഴ ലഭിച്ചു. 2021ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
താജ്‌മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച
മൂന്നു ദിവസമായി തുടരുന്ന മഴയെ തുടർന്ന് ആഗ്രയിലെ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തി. നേരിയ പൊട്ടലുള്ള ഭാഗത്തു നിന്നാണിത്. എങ്കിലും കെട്ടിടത്തിന് കേടുപാടുകളില്ലെന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയ്‌ക്കു ശേഷം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ അധികൃതർ അറിയിച്ചു. താഴികക്കുടത്തിനും കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. നിരീക്ഷണം തുടരുന്നുവെന്നും അധികൃതർ പറഞ്ഞു. കനത്ത മഴയിൽ താജ്മഹലിന് മുന്നിലെ പൂന്തോട്ടം പൂർണമായി വെള്ളത്തിനടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |