ന്യൂഡൽഹി: എക്‌സിറ്റ് പോൾ സർവേ പ്രവചനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ. എക്‌സിറ്റ്പോൾ നടത്തുന്നവർ അവരുടെ പ്രവചനങ്ങൾ സാധൂകരിക്കാൻ ലീഡുനില വച്ച് ഫലങ്ങൾ വളച്ചൊടിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ആരോപിച്ചു. മാദ്ധ്യമങ്ങൾ സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്നും പറഞ്ഞു. എക്‌സിറ്റ് പോൾ സർവേകൾ ശാസ്‌ത്രീയമല്ല. വോട്ടെണ്ണൽ തുടങ്ങുമ്പോഴേക്കും തങ്ങളുടെ പ്രവചനങ്ങൾ സാധൂകരിക്കാൻ ലീഡ് പെരുപ്പിച്ചു കാട്ടുന്ന തെറ്റായ പ്രവണതയുണ്ട്. അവ യഥാർത്ഥ ഫലവുമായി പൊരുത്തപ്പെടാറില്ല. ഇത് ഗുരുതര പ്രശ്‌നമുണ്ടാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ ലീഡ് നില കൃത്യമായ ഇടവേളകളിൽ നൽകുന്നുണ്ട്. ഹരിയാന തിരഞ്ഞെടുപ്പിൽ എട്ടരയ‌്‌ക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. എന്നാൽ, എട്ടു മുതൽ ഫലങ്ങൾ വന്നുതുടങ്ങിയെന്നും രാജീവ് കുമാർ പറഞ്ഞു. ഒരു റൗണ്ട് എണ്ണിത്തീരാൻ അരമണിക്കൂറിൽ കൂടുതലെടുക്കും. ആദ്യ റൗണ്ട് ലീഡ് പുറത്തുവന്നത് 8.50ഓടെയാണ്. 9.30ഓടെ തിരഞ്ഞെടുപ്പ് കമ്മിഷൻ സൈറ്റിൽ അപ്‌ലോഡ് ചെയ്‌തു.
വോട്ടിംഗ് യന്ത്രം: പരാതിയിൽ
കഴമ്പില്ല
ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 മണ്ഡലങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന കോൺഗ്രസിന്റെ പരാതിയിൽ കഴമ്പില്ലെന്ന് വിശദീകരിച്ച് കമ്മിഷൻ. ഫലം എതിരാകുമ്പോൾ പരാതി ഉന്നയിക്കുന്ന പ്രവണത ശരിയല്ലെന്ന് രാജീവ് കുമാർ പറഞ്ഞു. വോട്ടിംഗ് യന്ത്രം കമ്മിഷൻ ചെയ്യുന്നത് മുതൽ വോട്ടെണ്ണൽ വരെ നീളുന്ന എല്ലാ പ്രക്രിയകളും സ്ഥാനാർത്ഥികളുടെയോ, പ്രതിനിധികളുടെയോ സാന്നിധ്യത്തിലാണ് ചെയ്യുന്നത്. അതിനാൽ ക്രമക്കേട് നടക്കാൻ സാദ്ധ്യതയില്ല. ബി.ജെ.പിയും കോൺഗ്രസും ജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളിലെ ബാട്ടറി നിലയിൽ വ്യത്യാസമുണ്ടെന്ന കോൺഗ്രസ് ആരോപണവും അദ്ദേഹം തള്ളി. കാൽക്കുലേറ്ററിലും മറ്റും ഉപയോഗിക്കുന്നതുപോലെ ദീർഘകാലം നിൽക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാട്ടറിയാണ് വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകളിലേത് പോലെ ഇടയ്‌ക്കിടെ ചാർജ്ജ് ചെയ്യേണ്ടതില്ല. ബാട്ടറികളിലും സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ ഒപ്പിടാറുണ്ട്. മൂന്നു നിര സുരക്ഷയിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |