ആദ്യം കിടപ്പാടം, പിന്നെ മതി കളിസ്ഥലം
കുളത്തൂർ: 60 വർഷമായി നഗരസഭയിലെ പൗണ്ടുകടവ് വാർഡിലെ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന 172 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കുമെന്ന നഗരസഭയുടെയും സർക്കാരിന്റെയും ഉറപ്പ് ഇതുവരെ നടപ്പിലായില്ല. റെയിൽവേ വികസനം വരുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തുകാർ.
ഉമ്മൻചാണ്ടി, അച്യുതാനന്ദൻ സർക്കാരുകളുടെ കാലത്ത് ഇവർക്ക് പാർപ്പിട സമുച്ചയം ഒരുക്കാൻ പൗണ്ടുകടവിൽ സ്ഥലമേറ്റെടുത്തിരുന്നു.പിന്നീട് വന്ന സർക്കാർ തീരുമാനം നീട്ടിക്കൊണ്ടുപോയി. അന്നത്തെ നഗരസഭ കൗൺസിൽ കെട്ടിടസമുച്ചയം നിർമ്മിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു.എന്നാൽ ഇപ്പോൾ ഈ സ്ഥലത്ത് മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സമീപവാസികൾ.
യു.ഡി.എഫിന്റെ കാലത്ത് ഇവിടെ പാസ്‌പോർട്ട് ഓഫീസ് ഉൾപ്പെടെ കൊണ്ടുവരാൻ ശ്രമം നടന്നിരുന്നു.അന്ന് ഉമ്മൻചാണ്ടി ഇടപെട്ടാണ് പാർപ്പിട പദ്ധതിക്കായി നീക്കിവച്ച സ്ഥലത്ത് മറ്റ് പദ്ധതികൾ നടപ്പാക്കേണ്ടെന്നു പറഞ്ഞ് പാസ്‌പോർട്ട് ഓഫീസിന് വഴുതക്കാട് സ്ഥലം കണ്ടെത്തിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സ്ഥലത്ത് ടെക്കികൾക്കായി വനിതാ ഹോസ്റ്റൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ വൻ ജനകീയ പ്രക്ഷോഭമാണ് നടന്നത്. തുടർന്ന് മുഖ്യമന്ത്രി പദ്ധതി ഉപേക്ഷിച്ചു.ഇപ്പോൾ ഇതേ സ്ഥലത്ത് മൾട്ടിപർപ്പസ് സ്‌റ്റേഡിയം നിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതിനായി നിർമ്മാണോദ്ഘാടനം നടത്താൻ ഒരുങ്ങുകയാണ് സർക്കാർ.
പ്രതിസന്ധിയിൽ
വേളി പൗണ്ടുകടവ് മുതൽ കഴക്കൂട്ടം വരെയുള്ള റെയിൽവേ ലെയ്‌നിനോടു ചേർന്ന് അധിവസിക്കുന്നവർ
ജീവിതം തുലാസിൽ
റെയിൽവേ കുടിയൊഴിപ്പിക്കുമ്പോൾ 172 കുടുംബങ്ങളിലായി 400 ലധികം പേരാണ് തെരുവിലിറങ്ങേണ്ടി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |