കൊച്ചി: ഈസ്റ്റ് ബംഗാളിനെ സ്വന്തം മണ്ണിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുരത്തി കേരള ബ്ളാസ്റ്റേഴ്സ് പുതിയ സീസണിലെ ആദ്യവിജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ നോവ വെയ്‌ൽ സദോയി, ക്വാമെ പെപ്ര എന്നിവരാണ് ഗോളുകൾ നേടിയത്. പി.വി വിഷ്‌ണു ബംഗാളിന് വേണ്ടി ഗോൾ നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടു മിനിട്ടിന്റെ വ്യത്യാസത്തിലാണ് രണ്ടു ടീമുകളും ഗോൾ വീഴ്‌ത്തിയത്. ബംഗാൾ ഗോൾ നേടിയതിന്റെ ആരവം അടങ്ങും മുമ്പാണ് ബ്ളാസ്റ്റേഴ്സ് സമനില പിടിച്ചത്.
59 ാം മിനിട്ടിലാണ് ബ്ളാസ്റ്റേഴ്സിനെതിരെ ബംഗാൾ ആദ്യഗോൾ നേടിയത്. ഗോൾ മുഖത്തിന്റെ ഇടതുമൂലയിലേയ്ക്ക് പന്തുമായി കുതിച്ചുകയറിയ മുൻ ബ്ളാസ്റ്റേഴ്സ് താരം ഡയമന്റക്കോസ് നൽകിയ പാസ് പി.വി വിഷ്‌ണു കുതിച്ചെത്തി വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയതാണ് വിഷ്‌ണു.
ആദ്യഗോളിന്റെ ഷോക്കിൽ ബ്ളാസ്റ്റേഴ്സ് നിൽക്കുന്നതിനിടെയാണ് നോവ വെയ്‌ൽ സദോയി പകരംവീട്ടിയത്. 63 ാം മിനിട്ടിൽ വലതുഭാഗത്തുനിന്ന് ലഭിച്ച പന്ത് സദോയി ബംഗാൾ പ്രതിരോധം വെട്ടിച്ച് ഗോൾ മുഖത്തെത്തി അടിച്ചുകയറ്റി. 88 ാം മിനിട്ടിൽ ക്വാമെ പെപ്ര തനിച്ച് നേടിയ ഗോൾ കാണികളെ ത്രസിപ്പിച്ചു. വലതുമൂലയിൽ പെനാൽറ്റി ബോക്‌സിന് സമീപത്തുനിന്ന് ബംഗാളിന്റെ പ്രതിരോധതാരം അൻവർ അലിയുടെ കാലിൽ നിന്ന് വഴുതിയ പന്ത് പെപ്ര കൈവശപ്പെടുത്തി അടിച്ചത് ആരും തടയാനില്ലാതെ വലയിൽ പതിച്ചു.
ബംഗാളിനെതിരെ തുടക്കം മുതൽ ചടുലമായ നീക്കങ്ങളാണ് മഞ്ഞപ്പട പുറത്തെടുത്തത്. എട്ടാം മിനിറ്റിൽ ജീസസ് ജിമ്മെനസ് ഗോൾമുഖത്തിന്റെ വലത്തേ മൂലയിൽ നിന്നടിച്ച പന്ത് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി പുറത്തുപോയി.
ബംഗാളിന് 46 ാം മിനിട്ടിൽ ഗോളിനുള്ള സുവർണാവസരം നഷ്ടമായത് ഗോൾ കീപ്പർ സുരേഷിന്റെ മികവിലാണ്. മാർക്ക് സൊത്താൻപുയിയ വലത്തുനിന്ന് നൽകിയ ക്രോസ് ഡയാമന്റാകോസ് ദിമിത്രിയോസിന് നഷ്‌ടമായത് എടുക്കാൻ മാതിഹ് തലാൽ ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ സുരേഷ് ഓടിയെത്തി പന്തിനെ നെഞ്ചോടുചേർത്ത് രക്ഷിച്ചു.
ബ്ളാസ്റ്റേഴ്സിന്റെ വിബിൻ മോഹനനെ തള്ളി വീഴ്‌ത്തിയതിന് ബംഗാളിന്റെ മഹേഷ് സിംഗിന് 38 ാം മിനിട്ടിൽ മഞ്ഞക്കാർഡ് ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റഫറി വിളിച്ച ഫൗളിനെതിരെ അലറിവിളിച്ച ഡയമന്റക്കോസിനും മഞ്ഞക്കാർഡ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |