ചെസ് ഒളിമ്പ്യാഡിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ഡി.ഗുകേഷ്,അർജുൻ എരിഗേസി,ദിവ്യ ദേശ്മുഖ്,വന്ദിക അഗർവാൾ വന്ദിക അഗർവാൾ എന്നിവർക്ക് വ്യക്തിഗത സ്വർണങ്ങൾ
ബുഡാപെസ്റ്റ് : ലോക ചെസ് ചരിത്രത്തിൽ ആദ്യമായി ചെസ് ഒളിമ്പ്യാഡിൽ ഇരട്ട സ്വർണംകൊണ്ട് ചരിത്രമെഴുതി ഇന്ത്യ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന 45-ാമത് ഒളിമ്പ്യാഡിൽ പുരുഷതാരങ്ങൾ മത്സരിച്ച ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യൻ ടീമുകൾ സ്വർണം നേടിയത്.ഡി.ഗുകേഷ്,അർജുൻ എരിഗേസി,ദിവ്യ ദേശ്മുഖ്,വന്ദിക അഗർവാൾ വന്ദിക അഗർവാൾ എന്നിവർ വ്യക്തിഗത സ്വർണവും സ്വന്തമാക്കി.
ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ചലഞ്ചർ പോരാട്ടത്തിൽ മാറ്റുരച്ച ഡി.ഗുകേഷ്, ലോക നാലാം നമ്പർ താരം അർജുൻ എരിഗേസി,12-ാം റാങ്കുകാരൻ പ്രഗ്നാനന്ദ,വിദിത്ത് ഗുജറാത്തി.പെന്റാല ഹരികൃഷ്ണ എന്നിവരാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിലും ഏഷ്യൻ ഗെയിംസിലും നോൺ പ്ളേയിംഗ് ക്യാപ്ടനായിരുന്ന ശ്രീനാഥ് നാരായണൻ അതേ റോളിൽ ഇപ്പോഴും ടീമിനൊപ്പമുണ്ടായിരുന്നു. വനിതാ വിഭാഗത്തിൽ ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഹരിക, ആർ.വൈശാലി, ഇന്റർനാഷണൽ മാസ്റ്റേഴ്സായ ടാനിയ സച്ദേവ്,വന്ദിക അഗർവാൾ,ദിവ്യ ദേശ്മുഖ് എന്നിവരായിരുന്നു ഇന്ത്യൻ വനിതാ ടീമംഗങ്ങൾ. അഭിജിത് കുണ്ടേയാണ് നോൺ പ്ളേയിംഗ് ക്യാപ്ടൻ.
11 റൗണ്ട് നീണ്ട മത്സരങ്ങളിൽ പത്തുറൗണ്ടുകളിലും വെന്നിക്കൊടി പാറിച്ചാണ് ഇന്ത്യൻ സംഘം ഓപ്പൺ വിഭാഗത്തിൽ കിരീടം നേടിയത്. ഒൻപതാം റൗണ്ടിൽ ഉസ്ബക്കിസ്ഥാനെതിരെ മാത്രമാണ് ഇന്ത്യ സമനില വഴങ്ങിയത്. കഴിഞ്ഞ ഒളിമ്പ്യാഡിലെ ചാമ്പ്യന്മാരായിരുന്ന ഉസ്ബക്കിസ്ഥാനുമായി നാല് മത്സരങ്ങളിൽ 2-2നായിരുന്നു സമനില. ടോപ് സീഡ് അമേരിക്കയെ 2.5-1.5നാണ് തോൽപ്പിച്ചത്. മൂന്നാം സീഡുകളായ ചൈനയ്ക്ക് എതിരെയും ഇതേസ്കോറിന് ഇന്ത്യ വിജയം കണ്ടു.ആതിഥേയരായ ഹംഗറിയെ 3-1ന് തോൽപ്പിച്ചു. ആദ്യ രണ്ട് റൗണ്ടുകളിൽ മൊറോക്കോ,ഐസ്‌ലാൻഡ് എന്നിവർക്ക് എതിരെയാണ് നാലുബോർഡുകളിലും വിജയം നേടിയത്.
വനിതാ വിഭാഗത്തിലെ 11 റൗണ്ട് മത്സരങ്ങളിൽ എട്ടാം റൗണ്ടിൽ 1.5-2.5 എന്ന മാർജിനിൽ പോളണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. അമേരിക്കയോട് 2-2ന് സമനില വഴങ്ങുകയും ചെയ്തു.
ഓപ്പൺ വിഭാഗത്തിൽ 10 റൗണ്ടുകൾ പിന്നിട്ടപ്പോൾതന്നെ ഇന്ത്യ സ്വർണമുറപ്പിച്ചിരുന്നു. ഇന്നലെ അവസാന റൗണ്ട് മത്സരത്തിൽ സ്ളൊവേനിയയെ നേരിടാൻ ഇറങ്ങുമ്പോൾ അരപ്പോയിന്റ് മാത്രം മതിയായിരുന്നു കിരീടമുറപ്പിക്കാൻ. അർജുൻ എരിഗാസി യാൻ സുബെൽജിനെ തോൽപ്പിച്ചതോടെയാണ് സ്വർണം ഉറപ്പാക്കിയത്. ഡി.ഗുകേഷ് വ്ലാഡിമിർ ഫെഡോസീവിനെതിരെയും, ആർ. പ്രഗ്നാനന്ദ ആന്റൺ ഡെംചെങ്കോയ്ക്കെതിരെയും നേടിയ വിജയങ്ങളും ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായകമായി.വിദിത്ത് ഗുജറാത്തി അവസാന മത്സരത്തിൽ സമനില വഴങ്ങി. 11 റൗണ്ടുകളിൽ നിന്ന് 21 പോയിന്റ് നേടി റെക്കാഡോടെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനക്കാരായ അമേരിക്കയ്ക്ക് 17 പോയിന്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ ഒളിമ്പ്യാഡിലെ ചാമ്പ്യന്മാരായ ഉസ്ബക്കിസ്ഥാൻ ഇത്രതന്നെ പോയിന്റോടെ മൂന്നാമതായി.
വനിതകളുടെ അവസാനറൗണ്ടിൽ അസർബൈജാനെയാണ് നേരിട്ടത്. 3.5-0.5 എന്ന മാർജിനിൽ അവസാന റൗണ്ടിൽ വിജയിക്കാനായതും മറ്റൊരു അവസാന റൗണ്ട് മത്സരത്തിൽ കസാഖിസ്ഥാൻ 2-2ന് അമേരിക്കയെ സമനിലയിൽ തളച്ചതും ഇന്ത്യയെ സ്വർണത്തിലെത്തിച്ചു. കസാഖിസ്ഥാൻ വെള്ളിയും അമേരിക്ക സ്വർണവും നേടി. 11 റൗണ്ട് മത്സരങ്ങളിൽ നിന്നും ഇന്ത്യൻ വനിതകൾ 19 പോയിന്റാണ് നേടിയത്.കസാഖിസ്ഥാൻ 18 പോയിന്റും അമേരിക്ക17 പോയിന്റും നേടി.
ചെസ് ഒളിമ്പ്യാഡ്
ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി സ്വിസ് ഫോർമാറ്റിൽ 11 റൗണ്ട് മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുണ്ടായിരുത്. 193 ടീമുകൾ ഓപ്പൺ വിഭാഗത്തിലും 181 ടീമുകൾ വനിതാ വിഭാഗത്തിലും മത്സരിച്ചു. ഫിഡേ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന അഞ്ച് താരങ്ങളടങ്ങുന്ന ടീമിനെയാണ് ഓരോ രാജ്യവുംഒളിമ്പ്യാഡിന് അയച്ചത്. ഓരോ റൗണ്ടിലും ഇതിൽ നാലുപേർ വീതം മത്സരിച്ചു. കഴിഞ്ഞ ഒളിമ്പ്യാഡിൽ ആതിഥേയരെന്ന നിലയിൽ ഇന്ത്യയ്ക്ക് രണ്ട് വിഭാഗങ്ങളിലും രണ്ട് ടീമുകളെ വിന്യസിക്കാൻ കഴിഞ്ഞിരുന്നു. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും വെങ്കലം നേടാൻ ഇന്ത്യൻ ടീമുകൾക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യൻ വിജയം ഇങ്ങനെ
ഓപ്പൺ വിഭാഗം
റൗണ്ട് ,എതിരാളി,മാർജിൻ ക്രമത്തിൽ
1 - മൊറോക്കോ - (4-0)
2-ഐസ്‌ലാൻഡ് - (4-0)
3-ഹംഗറി - (3.5-0.5)
4- സെർബിയ - (3.5-0.5)
5-അസർബൈജാൻ - (3-1)
6-ഹംഗറി - (3-1)
7-ചൈന - (2.5-1.5)
8-ഇറാൻ - (3.5-0.5)
9- ഉസ്ബക്കിസ്ഥാൻ - (2-2)
10- അമേരിക്ക - (2.5-1.5)
11-സ്ളൊവേനിയ - (3.5-0.5)
വനിതാ വിഭാഗം
റൗണ്ട് ,എതിരാളി,മാർജിൻ ക്രമത്തിൽ
1-ജമൈക്ക - (3.5-0.5)
2-ചെക്ക് റിപ്പ. - (3.5-0.5)
3-സ്വിറ്റ്സർലാൻഡ് - (3-1)
4-ഫ്രാൻസ് - (3.5-0.5)
5-കസാഖ്സ്ഥാൻ - (2.5-1.5)
6-അർമേനിയ - (2.5-1.5)
7-ജോർജിയ - (3-1)
8-പോളണ്ട് (1.5-2.5)
9-അമേരിക്ക -(2-2)
10-ചൈന - (2.5-1.5)
11-അസർബൈജാൻ - (3.5-0.5)
2022, 2014 ഒളിമ്പ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ആ ട്രോഫിയെങ്കിലും സൂക്ഷിക്കണേ...
ചെന്നൈയിലെ മഹാബലി പുരത്ത് നടന്ന കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിനുലഭിച്ച റോളിംഗ് ട്രോഫി മോഷണം പോയത് നാണക്കേടായെങ്കിലും ഇക്കുറി രീടം തന്നെനേടിയാണ് ഇന്ത്യ കുറവ് തീർത്തത്. 2022ലെ ടൂർണമെന്റിൽ മികച്ച ഓവറോൾ പ്രകടനത്തിനു ലഭിച്ച ഗാപ്രിൻഡാഷ് വില്ലി ട്രോഫിയാണ് കാണാതായത്. ഇതുസംബന്ധിച്ച് അഖിലേന്ത്യ ചെസ് ഫെഡറേഷൻ പോലീസിൽ പരാതി നൽകി.
ബുഡാപെസ്റ്റിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ നൽകാനായി ഫിഡെ അധികൃതർ ആവശ്യപ്പെട്ടപ്പോൾ ട്രോഫി ഫെഡറേഷന്റെ ഓഫീസുകളിലില്ലെന്ന കാര്യം ശ്രദ്ധയിൽെപ്പട്ടത്. തുടർന്ന് ഫിഡെയോട് മാപ്പുപറയുകയും പകരം അതേ മാതൃകയിൽ മറ്റൊരു ട്രോഫി നിർമിച്ചുനൽകുകയുമായിരുന്നു. ഇപ്പോഴത്തെ ട്രോഫി സൂക്ഷിക്കണമെന്ന് അഖിലേന്ത്യ ചെസ് ഫെഡറേഷനോട് ആരാധകർ ട്രോൾ രൂപേണ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |