കൊച്ചി: അമ്മയ്‌ക്കൊപ്പം കഴുത്തിന് മുറിവേറ്റ് നിലയിൽ കണ്ടെത്തിയ മൂന്നര വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. മുളവുകാട് ധരണിയിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ ഇഷാനിയാണ് ചികിത്സയിൽ തുടരുന്നത്. ഇഷാനിയുടെ കഴുത്തറുത്തശേഷം അമ്മ ധനിക കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന മകളെ രാമകൃഷ്ണനാണ് ആശുപത്രിയിലെത്തിച്ചത്.
കളമശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ഉച്ചയോടെ മുളവുകാട്ടെ വീട്ടിലെത്തിച്ചു. വൈകിട്ടോടെ പച്ചാളം പൊതുശ്മശനാത്തിൽ സംസ്‌കരിച്ചു. സംഭവത്തിൽ മുളവുകാട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മുളവുകാട് വടക്കുംഭാഗത്ത് സെന്റ് ആന്റണീസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കുട്ടിക്ക് എ.സി റൂമിലുറങ്ങുന്നത് ബുദ്ധിമുട്ടായതിനാൽ ധനികയും കുഞ്ഞും മറ്റൊരുമുറിയിലും രാമകൃഷ്ണൻ എ.സി മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ രാമകൃഷ്ണൻ ഭാര്യയെ വിളിക്കാനെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ സുഹൃത്തിനെ വിളിച്ചുവരുത്തി ജീവനുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മുളവുകാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ധനികയുടെ മരണം സ്ഥിരീകരിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച രക്തംപുരണ്ട കത്തി മുറിയിൽ നിന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |