കാൺപൂർ: 65ലും 25ന്റെ ലുക്ക്. ചുറുചുറുക്ക്.. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ടൈം മെഷീൻ ഉപയോഗിക്കാമെന്നും ചെറുപ്പം നിലനിറുത്താമെന്നും വിശ്വസിപ്പിച്ച് ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് വൻ തട്ടിപ്പ് നടത്തിയത്. ദമ്പതികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് 'ഇസ്രയേൽ–നിർമ്മിത ടൈം മെഷീനു"മായി തട്ടിപ്പ് നടത്തിയത്. ഇതിനായി
'റിവൈവൽ വേൾഡ്' എന്ന പേരിൽ ക്ലിനിക് തുടങ്ങി. പ്രദേശത്തെ മലിനവായു ആളുകൾക്കു പെട്ടെന്നു പ്രായമായതായി തോന്നിപ്പിക്കും. ഇതിനായാണ് ഇസ്രയേൽ–നിർമ്മിത ടൈം മെഷീൻ. ഓക്സിജൻ തെറാപ്പിയിലൂടെ മാസങ്ങൾക്കുള്ളിൽ യൗവനത്തിലെത്താമെന്ന് ദമ്പതികൾ വാഗ്ദാനം ചെയ്തു. ഇതോടെ സെന്ററിലേക്ക് ആളുകൾ ഇടിച്ചുകയറി. പത്ത് സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. 90,000 രൂപയ്ക്ക് മൂന്ന് വർഷത്തേക്കുള്ള പ്രത്യേക പാക്കേജുമുണ്ട്. ഇത്തരത്തിൽ 10.75 ലക്ഷം രൂപ വരെ കൊടുത്തവരുണ്ട്. നൂറുകണക്കിനു പേരിൽ നിന്ന് 35 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കരുതുന്നത്. ദമ്പതികൾ ഒളിവിലാണ്. വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |