സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് മാലിന്യപ്രശ്നം. ഗ്രാമനഗര വ്യത്യാസമില്ലാതെ ഇന്ന് ദിനംപ്രതി പുറംതള്ളുപ്പെടുന്നത് ടൺ കണക്കിന് മാലിന്യമാണ്. ഇവയിൽ കൂടുതലും പൊതു ഇടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കാണ് യഥേഷ്ടം തള്ളുന്നത്. മനുഷ്യർ ഇത്തരത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരളത്തെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായുള്ള നടപടികളാണ് ഗവൺമെന്റ് തലത്തിൽ നടന്നുവരുന്നത്. ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 ഇന്റർനാഷണൽ സീറോ വേസ്റ്റ് ഡേ വരെ സമ്പൂർണ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാനായി നിയമ ലംഘനങ്ങൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തെളിവ് സഹിതം പൊതുജനങ്ങൾക്ക് അയയ്ക്കാനുള്ള സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചിത്രങ്ങൾ സഹിതം അറിയിക്കാനുള്ള സംസ്ഥാനവ്യാപകമായ സംവിധാനമാണിത്.
ജില്ലയിൽ 64
പരാതികൾ
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി അറിയിക്കാൻ ശുചിത്വമിഷൻ പൊതുജനങ്ങൾക്കായി ഒരുക്കിയ വാട്സാപ്പ് സംവിധാനത്തിലേക്ക് കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ എത്തിയത് 64 ചിത്രങ്ങളാണ്. ഇതിൽ ഉടൻ നടപടിയുമായി അധികൃതരുമെത്തി. അതിൽ 36 പരാതികളിൽ നടപടികൾ സ്വീകരിച്ചു. അടിസ്ഥാനരഹിതമെന്നു വ്യക്തമായ 18 എണ്ണം ഒഴിവാക്കി. 10 പരാതികൾ പരിശോധിച്ചുവരികയാണ്. ഒരേ ഫോട്ടോ തന്നെയായതും പ്രശ്നങ്ങളില്ലാത്ത ഇടമായതിനാലുമൊക്കെയാണ് പലതും ഒഴിവാക്കിയത്. സ്വീകരിച്ച പരാതികളിലൊന്നിൽ കേസെടുത്ത് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു. കൊയിലാണ്ടിയിലാണിത്. സെപ്തംബർ 18നാണ് ഈ സംവിധാനം ജില്ലയിൽ ഉദ്ഘാടനം ചെയ്തത്. 29 മുതൽ വാട്സാപ്പിൽ പരാതി സ്വീകരിച്ചു തുടങ്ങി.
പാരിതോഷികവും ഉറപ്പ്
അലക്ഷ്യമായ മാലിന്യം തള്ളുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നത്. മാലിന്യം തള്ളുന്നതിന്റെ ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾക്ക് 94467 00800 എന്ന വാട്സ് ആപ്പിലേക്ക് അയയ്ക്കാം. പരിഹാരം മാത്രമല്ല, പരാതിപ്പെടുന്നവർക്ക് പാരിതോഷികവും ലഭിക്കും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവുസഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 ശതമാനം തുക (പരമാവധി 2,500 രൂപ) പാരിതോഷികമായി നൽകും.
മാലിന്യം നിക്ഷേപിക്കുന്ന ഫോട്ടോകൾ മാത്രമല്ല, മാലിന്യക്കൂമ്പാരത്തിന്റെ ചിത്രങ്ങളും ഇതുവഴി പങ്കുവയ്ക്കാം. ജില്ലകളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയാണ് വൃത്തിയാക്കുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാനാണ് സംവിധാനം ഒരുക്കിയത്.
ഇത്തരം നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേകം വാട്സാപ്പ് നമ്പറുകൾ ആണ് നിലവിൽ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകൾ മനസ്സിലാക്കി പരാതികൾ അറിയിക്കുക എന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സേവനം ലഭ്യമാക്കുന്നത്.
പരാതി
അറിയിക്കേണ്ടത് ഇങ്ങനെ
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹന നമ്പർ ഉൾപ്പെടെയുള്ള ഫോട്ടോ സഹിതം പരാതി അറിയിക്കാം. ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിൽ ലഭ്യമാകും. ഇത് അതതു തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന രീതിയാണ് സ്വീകരിക്കുന്നത്.
നടപടികൾ
1.റിജക്റ്റ് - അയച്ച ചിത്രം ശരിയാണോ എന്ന് പരിശോധിക്കും. സ്ഥലത്തെത്തി പരിശോധിച്ച ശേഷം മാലിന്യമില്ലെങ്കിൽ പ്രവർത്തകർ റിജക്റ്റ് ചെയ്യും. പരാതി ഒഴിവാകും.
2. അക്സപ്റ്റ് - സ്ഥലത്തെത്തി പരിശോധിച്ച ശേഷം മാലിന്യമുണ്ടെങ്കിൽ പരാതി സ്വീകരിക്കും.
3. ആഫ്റ്റർ ക്ലിയർ- പരാതിയിൽ പറയുന്ന മാലിന്യം നീക്കി, വൃത്തിയാക്കിയ സ്ഥലത്തിന്റെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യും. (ഈ ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല)
ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടി
ചുമത്തിയ പിഴ: 60,000 രൂപ
ഈടാക്കിയ പിഴ: 55,000 രൂപ
പരാതിക്കാർക്കു പ്രഖ്യാപിച്ച പാരിതോഷികം– 5,750 രൂപ
വിതരണം ചെയ്ത പാരിതോഷികം – 4,500 രൂപ
കോടതി നടപടി തുടങ്ങിയത് - 1
64 പരാതികൾ ലഭിച്ചതിൽ വിവിധ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ച ചിത്രങ്ങളാണ്. മാലിന്യം നിക്ഷേപിക്കുന്ന ചിത്രങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല. പരാതികളിൽ നടപടിയെടുത്ത് വരുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നത് ആരാണെന്ന് കണ്ടെത്തുന്നതാണ് വലിയ വെല്ലുവിളി. ചിലപ്പോൾ ലൊക്കേഷൻ വ്യക്തമാകാത്തതുണ്ടാവും. ചിലയിടങ്ങളിൽ സി.സി.ടി.വി. ഉണ്ടാവും. അല്ലാത്തയിടങ്ങളിലും പരമാവധി വേഗത്തിൽ പരിശോധന നടത്തി നടപടിയെടുക്കുന്നുണ്ട്.
-പൂജാലാൽ,
ജില്ലാ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |