മുംബയ് : അവിവാഹിതയായ 23കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തിലാണ് ഗർഭിണിയായതെന്നും എന്നാൽ നിലവിൽ കുട്ടിയെ വളർത്താനുള്ള സാഹചര്യമില്ല എന്ന് കാണിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
അവിവാഹിതരായ സ്ത്രീകൾക്ക് സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ നീട്ടിയ സുപ്രീംകോടതിയുടെ 2022 സെപ്തംബറിലെ വിധിയിലെ നിരീക്ഷണങ്ങൾ ഈ കേസിലും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അല്ലെങ്കിൽ അത് ഇത്തരം അവിവാഹിതരായ സ്ത്രീകളോടുള്ള നിയമവ്യവസ്ഥയുടെ വിവേചനമാകുമെന്നും ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് യുവതി ഹർജിയിൽ പറയുന്നു, മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ആ ഗ്രാമത്തിലെ യുവാവുമായിട്ടായിരുന്നു ബന്ധം. ഇപ്പോൾ അയാളുമായി ബന്ധമില്ല. ഒരു കുട്ടിയെ വളർത്താനുള്ള ശാരീരികമോ മാനസികമോ ആയ ശേഷി തനിക്കില്ലെന്നും യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടി. 20 ആഴ്ച കഴിഞ്ഞതിനാൽ ഗർഭച്ഛിദ്രത്തിന് കോടതിയുടെ അനുമതി തേടണമെന്ന് സർക്കാർ ആശുപത്രിയിൽ നിന്ന് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |