മംഗളൂരു: കർണാടക വ്യവസായി മുംതാസ് അലി (52) ആത്മഹത്യ ചെയ്ത കേസിൽ മലയാളി യുവതിയും ഭർത്താവും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് കരുതുന്നത്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. കൂടാതെ അബ്ദുൾ സത്താർ, മുസ്തഫ, ഷാഫി എന്നിവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സിറാജ് എന്നയാളെ നേരത്തെ അറസ്റ്ര് ചെയ്തിരുന്നു. ഇതോടെ
ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അബ്ദുൾ സത്താറാണ് മുഖ്യ സൂത്രധാരനെന്ന് കരുതുന്നു.
മുംതാസ് അലിയെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അലിയിൽ നിന്ന് 50 ലക്ഷം തട്ടിയെടുത്ത പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നതായാണ് സഹോദരന്റെ പരാതിയിൽ പറയുന്നത്.
താൻ മരിച്ചാൽ അതിന് കാരണം ഈ ആറുപേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശം മുംതാസ് അലി കടുംബത്തിന് അയച്ചിരുന്നു. പിന്നീടാണ് ദേശീയപാത 66ൽ കൂളൂർ പാലത്തിന് സമീപത്തുനിന്ന് മുംതാസ് അലിയുടെ കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനം ഇടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പാലത്തിനടിയിൽ നിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുംതാസ് അലിയുടെ മരണത്തിന് പിന്നിൽ ഒരു യുവതിയുൾപ്പെടെയുള്ള സംഘത്തിന്റെ ബ്ലാക്ക് മെയിലിംഗാണെന്ന് മംഗളൂരു പൊലീസ് ആദ്യമേ പറഞ്ഞിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്തതായുള്ള പരാതിയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |