ന്യൂഡൽഹി: അതിതീവ്ര പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അന്തർ മന്ത്രാലയ സമിതി നൽകേണ്ട ദേശീയ ദുരന്ത നിവാരണ ഫണ്ട് (എൻഡിആർഎഫ്) ഇത്തവണ നൽകിയത് അഞ്ച് സംസ്ഥാനങ്ങൾക്ക് മാത്രം. പ്രളയം ബാധിച്ച ഹിമാചൽ പ്രദേശ് (66.924 കോടി), സിക്കിം (221.122 കോടി), തമിഴ്നാട് (276.10 കോടി), ത്രിപുര (25 കോടി), വരൾച്ച ബാധിച്ച കർണാടകയ്ക്ക് (3454.22 കോടി) മാത്രമാണ് എൻഡിആർഎഫ് അനുവദിച്ചത്. ഇതിനുപുറമേ, ദേശീയ ദുരന്ത ലഘൂകരണ ഫണ്ടായി (എനൻഡിഎംഎഫ്) അരുണാചൽ പ്രദേശിന് 1.833 കോടിയും സിക്കിമിന് 8.35 കോടിയും അനുവദിച്ചു.
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലെ ദുരിതം കേന്ദ്ര സർക്കാർ കണ്ട് ബോധിച്ചിട്ടും ഇതുവരെ എൻഡിആർഎഫ് അനുവദിച്ചിട്ടില്ല. കേരളത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും ഫിനാൻസ് കമ്മീഷൻ ശുപാർശ പ്രകാരമുളള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും (എസ്ഡിആർഎഫ്) സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടും (എസ്ഡിഎംഎഫ) മാത്രമാണ് ഇതുവരെയായിട്ടും അനുവദിച്ചിട്ടുളളത്. 2026 വരെ ഈ തുക എത്രയാണ് നൽകേണ്ടതെന്ന് മുൻപ് നിശ്ചയിച്ചതാണ്.
കേരള സർക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നൽകിയ മറുപടിയിൽ അതിതീവ്ര പ്രകൃതിദുരന്തമുണ്ടായാൽ കേന്ദ്രത്തിന് അധികമായി എൻഡിആർഎഫ് അനുവദിക്കാമെന്ന് പറയുന്നുണ്ട്. കേന്ദ്ര മന്ത്രിതലസമിതി സ്ഥലം സന്ദർശിച്ച് ശുപാർശ ചെയ്താൽ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിതല സമിതിയും വയനാട്ടിലെത്തിയിട്ടും ഫണ്ട് അനുവദിക്കാത്തതിന് കാരണം വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |