ലണ്ടൻ: ഹൈദരാബാദ് സ്വദേശിനിയുമായുളള പ്രണയബന്ധത്തെ തുടർന്ന് ബക്കിംഗ്ഹാം സർവകലാശാല വൈസ് ചാൻസിലറെ (വിസി) സസ്‌പെൻഡ് ചെയ്ത് ഭരണകൂടം. വിസിയായ ജെയിംസ് ടൂളിയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 25കാരിയുടെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. സർവകലാശാല ഫീസ് അടയ്ക്കാൻ ടൂളി പലപ്പോഴായി സഹായം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ കുറിപ്പിൽ പറയുന്നു. 18 വയസുളളപ്പോഴാണ് 65കാരനായ വിസിയുമായി സൗഹൃദത്തിലാകുന്നതെന്നും ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും യുവതി പറയുന്നു.
ഇത്തരം ആരോപണങ്ങളടങ്ങിയ ഡയറിക്കുറിപ്പിന്റെ പകർപ്പുകൾ ടൂളിയുടെ മുൻഭാര്യ സിന്തിയ സർവകലാശാലയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. ഒക്ടോബറിൽ പുറത്തുവന്ന കുറിപ്പിന് ഇപ്പോഴാണ് നടപടി സ്വീകരിച്ചുളള അറിയിപ്പ് വന്നത്. 2020ലാണ് ടൂളി സർവകലാശാലയുടെ വിസിയായി ചുമതലയേറ്റത്. ഹൈദരാബാദിലെ ദരിദ്ര സമൂഹങ്ങൾക്ക് സ്വകാര്യ വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലായതെന്നാണ് വിവരം. ടൂളി സ്‌നേഹമുളളവനും ബഹുമാനമുളളവനുമാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
മുൻഭർത്താവ് മോശമായി പെരുമാറിയതിനെ തുടർന്നാണ് ഡയറിക്കുറിപ്പിന്റെ പകർപ്പുകൾ സർവകലാശാലയ്ക്ക് കൈമാറിയതെന്ന് സിന്തിയ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കളളവും വാസ്തവവിരുദ്ധവുമാണെന്നാണ് ടൂളിയുടെ പ്രതികരണം. ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ബക്കിംഗ്ഹാം സർവകലാശാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |