കിഴക്കമ്പലം: രാസലഹരി പിടികൂടുന്നതിനിടെ തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ തടിയിട്ടപറമ്പ് പൊലീസും എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി. പുക്കാട്ടുപടി ഊരക്കാട് ചേലക്കാട് ചെറിയാൻ ജോസഫിനെയാണ് (35) പിടികൂടിയത്. കഴിഞ്ഞ 27ന് രാത്രി പൂക്കോട്ടുമോളം ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്ന് 24 ഗ്രാം എം.ഡി.എം.എയുമായി തടിയിട്ടപറമ്പ് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. പരിശോധന നടക്കുന്നതിനിടെ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. ഇയാൾ പിന്നീട് പൊള്ളാച്ചി, ബെംഗളുരു, മുംബയ്, ഒഡീഷ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. ഒടുവിൽ പൊള്ളാച്ചിയിലുണ്ടെന്ന വിവരം തമിഴ്നാട് പൊലീസിന് കൈമാറിയെങ്കിലും പിടികൂടാനായില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിൽ കിഴക്കമ്പലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത് . അന്വേഷണസംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി. പിടികൂടുന്ന സമയം ഒഡീഷയിൽ നിന്ന് കടത്തിയ രണ്ട് കിലോ കഞ്ചാവും കൈവശമുണ്ടായിരുന്നു.
2022ൽ 70 കിലോ കഞ്ചാവുമായി തടിയിട്ടപറമ്പ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കളമശേരി, തൃക്കാക്കര, ഹിൽപാലസ്, എടത്തല , വിയ്യൂർ സ്റ്റേഷനുകളിൽ കഞ്ചാവ് മോഷണ കേസുകളുണ്ട്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കാക്കനാട് ജഡ്ജിമുക്ക് ഓലിക്കൽ വീട്ടിൽ സിജോ ബാബുവിനെയും (26)പിടികൂടി. ഡിവൈ.എസ്.പി പി.പി. ഷംസ്, തടിയിട്ടപറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, സബ് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, സ്പെഷ്യൽ സ്ക്വാഡിലെ എ.എസ്.ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, കെ.ബി. മാഹിൻ ഷാ, സി.പി.ഒമാരായ റോബിൻ ജോയ്, മിഥുൻ മോഹൻ, കെ.എസ്. അനൂപ്, മുഹമ്മദ് നൗഫൽ, കെ.ആർ. വിപിൻ, എബിൻ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |