വാഷിംഗ്‌ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അധികാര മാറ്റത്തിന് മുന്നോടിയായി വിജയറാലിയിൽ തന്റെ പുതിയ ഭരണം എങ്ങനെയാകുമെന്ന് ട്രംപ് സൂചനകൾ നൽകി.
രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയ്‌ക്കും വേഗത്തിലും ശക്തവുമായ നടപടിയെടുക്കും. അമേരിക്കയുടെ തകർച്ച അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രസംഗിച്ചു. ഞായറാഴ്‌ച ഡി.സിയിൽ സംഘടിപ്പിച്ച വിജയ റാലിയിൽ ടിക് ടോകിനെ തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
നാല് വർഷം നീണ്ട തകർച്ച അമേരിക്കയിൽ ഇന്നോടെ അവസാനിക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് കുടിയേറ്റ വിഷയമടക്കം ജോ ബൈഡൻ പുറത്തിറക്കിയ ഉത്തരവുകൾ മണിക്കൂറുകൾക്കകം മാറ്റുമെന്ന് അറിയിച്ചു. ഇന്ന് കാലിഫോർണിയയിൽ തീപിടിത്തമുണ്ടായ ഇടങ്ങളിൽ അദ്ദേഹം സന്ദർശനവും നടത്തുന്നുണ്ട്.
ഇന്ത്യൻ സമയം രാത്രി 10.30ന് (ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12) വാഷിംഗ്ടണിൽ സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കും. അതിശൈത്യമായതിനാൽ ചടങ്ങുകൾ കാപ്പിറ്റോൾ മന്ദിരത്തിന്റെ ഉള്ളിലാണ് നടക്കുന്നത്.അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് സാധാരണ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്താറുള്ളത്. 1985ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിലായിരുന്നു.
അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, ജന്മാവകാശ പൗരത്വം നിറുത്തും, 2021ലെ കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ്, റഷ്യ യുക്രെയിൻ യുദ്ധ പരിഹാരം,മെക്സിക്കോയുടെയും കാനഡയുടെയും ഇറക്കുമതിക്ക് 25 ശതമാനം നികുതി, ഇലക്ട്രിക് വാഹന ഉത്പാദനം കൂട്ടാനുള്ള ബൈഡന്റെ ഉത്തരവ് റദ്ദാക്കും, എണ്ണ ഉത്പാദനം കൂട്ടും, വനിതാ സ്‌പോർട്സിൽ ട്രാൻസ്‌ജെൻഡറുകളെ വിലക്കും, ട്രാൻസ്‌ജെൻഡറുകൾക്കുള്ള പരിചരണ പദ്ധതികൾ നിറുത്തും, വാഹന വ്യവസായം 'മെയ്ഡ് ഇൻ അമേരിക്ക'യാക്കും തുടങ്ങി 10 ഉത്തരവുകളാണ് ആദ്യദിനം പുറത്തിറക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |