കോട്ടയം : വേനൽ കടുക്കുമ്പോൾ ശീതള പാനീയങ്ങൾ വിൽക്കുന്ന വഴിയോരക്കടകൾ കൂണുപോലെ പൊന്തുകയാണ്. എന്നാൽ ഇത്തരം കടകളിൽ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നാരങ്ങവെള്ളവും, കുലുക്കി സർബത്തും തണ്ണിമത്തൻ ജ്യൂസം, ഇളനീരുമൊക്കെയായി നിരവധി കടകളാണ് റോഡരികുകളിൽ സ്ഥാനമുറപ്പിച്ചത് മിക്ക കടകളിലും എപ്പോഴും തിരക്കാണ്. എന്നാൽ ഇവിടെ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത്തരം വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതയേറെയാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ശീതളപാനീയ കടകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം അപര്യാപ്തമാണ്. അംഗീകൃത കുപ്പിവെള്ള, സോഡാ നിർമ്മാണശാലകളിൽ മാത്രമാണ് പരിശോധനയുള്ളത്. ജലസ്രോതസുകളിലുൾപ്പെടെ പരിശോധന പ്രഹസനമാണ്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ത്രിതലപഞ്ചായത്തുകളും ഇക്കാര്യത്തിൽ ജാഗ്രത കാട്ടുന്നുമില്ല. അടപ്പ് സീൽ ചെയ്യാത്ത കുപ്പിവെള്ളം വരെ വിപണിയിലുണ്ട്. വിവാഹം പോലുള്ള ചടങ്ങുകൾക്ക് ലൈവായി നൽകുന്ന ഫ്രഷ് ജ്യൂസിന് ഉപയോഗിക്കുന്ന വെള്ള, ഐസ് എന്നിവയുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനമില്ല.
തിളയ്‌ക്കാത്ത ‘ചൂട് വെള്ളം"
തട്ടുകടകളിലും വഴിയോര ലഘുഭക്ഷണ ശാലകളിലും നൽകുന്ന ‘തിളപ്പിച്ചാറ്റിയ" വെള്ളം വിശ്വസിച്ച് കുടിക്കാനാവില്ല. തിളച്ച വെള്ളത്തിൽ അതിന്റെ ഇരട്ടി പച്ചവെള്ളം കലർത്തിയാണ് മിക്കയിടങ്ങളിലും നൽകുന്നത്. ഇതുമൂലം അണുക്കൾ നശിക്കുന്നില്ല. പലരും വഴിയോരത്തെയും മറ്റും കിണറുകളിൽ നിന്നും പൊതുടാപ്പുകളിൽ നിന്നും നേരിട്ട് വെള്ളം ശേഖരിക്കുകയാണ് പതിവ്. ഇവ ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതല്ല.
വേണം ജാഗ്രത
കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ജനംശ്രദ്ധിക്കണമെന്നും വ്യാജൻമാർക്കെതിരെ ജാഗ്രതവേണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വില നിലവാരം
സർബത്ത് 15 രൂപ
കുലുക്കി സർബത്ത് : 30
മിൽക്ക് ഷെയ്‌ക്ക് : 60
വിവിധതരം ജ്യൂസ് : 40
ഇളനീർ : 50
കരിമ്പിൻ ജ്യൂസ് : 30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |