കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 66,000 കടന്നു. ഇരുപത്തിരണ്ട് കാരറ്റിന് പവന് ഇന്ന് മാത്രം 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്‌ച രേഖപ്പെടുത്തിയ 65,840 രൂപയുടെ റെക്കാർഡ് ആണ് ഇന്ന് തകർന്നുവീണത്. പതിനെട്ട് കാരറ്റിന് ഗ്രാമിന് 35 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 6810 രൂപയായി. വെള്ളി ഗ്രാമിന് 111രൂപയാണ് ഇന്നത്തെ നിരക്ക്.
അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞതോടെ ഈ വർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.
വിലയിലെ കുതിപ്പ് ആഭ്യന്തര വിപണിയിൽ സ്വർണ വിൽപ്പനയിൽ കടുത്ത തിരിച്ചടി സൃഷ്‌ടിക്കുന്നുവെന്ന് ജുവലറി ഉടമകൾ പറയുന്നു. സാമ്പത്തിക രംഗത്തെ തളർച്ചയും ഓഹരി ഉൾപ്പെടെയുള്ള നിക്ഷേപ മേഖലകളിലെ അനിശ്ചിതത്വവും വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവർ പറയുന്നു. നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |