SignIn
Kerala Kaumudi Online
Friday, 25 April 2025 7.18 AM IST

'ഹമാസ് അനുകൂല പ്രചാരണം നടത്തി, തീവ്രവാദ ബന്ധം'; ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ അറസ്റ്റിൽ, നാടുകടത്തും

Increase Font Size Decrease Font Size Print Page
badar-khan-suri

വാഷിംഗ്‌ടൺ: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന പേരിൽ യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. യുഎസ് ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച രാത്രി വിർജീനിയയിലെ വീട്ടിൽ നിന്ന് ബാദറിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ ഇവർ ബാദറിന്റ വിസ സർക്കാർ റദ്ദാക്കിയതായും അറിയിച്ചു. ബാദറിന് തീവ്രവാദികളുമായി ബന്ധമുള്ളതായും ആരോപണമുണ്ട്.

'ബാദർ സൂരി സമൂഹമാദ്ധ്യമങ്ങളിലൂടെ ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ചു. ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി സൂരിക്ക് അടുത്ത ബന്ധമുണ്ട്. സൂരിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ നിന്നായതിനാൽ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചുകൊണ്ട് 2025 മാർച്ച് 15ന് സ്റ്റേറ്റ് സെക്രട്ടറി തീരുമാനം പുറപ്പെടുവിച്ചു'- ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫ്ലിൻ സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.

വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ്‌ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്‌കൂൾ ഒഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയാണ് ഡോ. ബാദർ ഖാൻ സൂരി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആന്റ് കോൺഫ്ളിക്‌സ് റെസല്യൂഷനിൽ നിന്ന് പീസ് ആന്റ് കോൺഫ്ളിക്‌സ് സ്റ്റഡീസിൽ പിഎച്ച്‌ഡി നേടി.

പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനി കഴിഞ്ഞദിവസം സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതോടെ വിസ റദ്ദാക്കുകയായിരുന്നു.

യുഎസിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാർത്ഥികളുടെ മേൽ നിരീക്ഷണം ശക്തമാക്കി. ഇതിനെ തുടർന്നാണ് രഞ്ജനിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ യുഎസ് തീരുമാനിച്ചത്. കൊളംബിയ സർവ്വകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഒഫ് ആർക്കിടെക്ചറിൽ ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു രഞ്ജനി ശ്രീനിവാസൻ. അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോർമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്‌നോളജിയിൽ നിന്നും ബിരുദവും ഹാർവാഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് രഞ്ജനി ഗവേഷണത്തിന് കൊളംബിയ സർവ്വകലാശാലയിൽ എത്തിയത്.

TAGS: NEWS 360, AMERICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.