ബീജിംഗ്: വടക്കൻ ചൈനയിൽ അതിശക്തമായ കാറ്റിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഭരണകൂടം. ഏപ്രിൽ 11 മുതൽ നാളെ വരെയാണ് കർശന നിർദ്ദശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മംഗോളിയയിൽ നിന്ന് തണുത്ത ചുഴലിക്കാറ്റ് തെക്കുകിഴക്കോട്ട് നീങ്ങുന്നതിന്റെ ഭാഗമായാണിത്. ശനിയാഴ്ച ഏറ്റവും ശക്തമായ കാറ്റ് വീശുമ്പോൾ, ബീജിംഗിലെ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ബീജിംഗിന് പുറമെ തിയാൻജിൻ, ഹീബൈ പ്രദേശത്തെ പല ഭാഗങ്ങളിലായും ശക്തമായ കാറ്റുണ്ടാകാൻ സാദ്ധ്യതയുണ്ട്. ബീജിംഗിൽ കാട്ടുതീ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്ത് വർഷത്തിനിടെ ആദ്യമായാണ് ഈ മേഖലകളിൽ കാറ്റിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗോളിയയിൽ എല്ലാ വർഷവും ഈ സമയത്ത് കാറ്റ് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത്തവണത്തേത് ഏറ്റവും നാശം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങൾക്ക് കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. 50 കിലോഗ്രാമിൽ (ഏകദേശം എട്ട് സ്റ്റോൺ) താഴെ ഭാരമുള്ളവർ കാറ്റിൽ പറന്നുപോകാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കായിക മത്സരങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. പുറം തൊഴിലുകൾ ചെയ്യുന്നവർക്കും മുന്നറിയിപ്പുകൾ ബാധകമാണ്. ഇതോടെ പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. കെട്ടിട നിർമാണപ്രവർത്തനങ്ങളും റെയിൽ ഗതാഗതവും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
മറ്റ് നിർദ്ദേശങ്ങൾ
1. പർവതങ്ങളിലും കാടുകളിലും പ്രവേശിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ജനങ്ങളോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2. പുറംതൊഴിലുകൾ ചെയ്യുന്നവർ വീട്ടിലേക്ക് മടങ്ങണം.
3. വീടിന് പുറത്ത് തീ കത്തിക്കുന്നത് ഒഴിവാക്കണം.
4. അപകടസാദ്ധ്യത മുന്നിൽകണ്ട് നഗരത്തിലുടനീളമുളള ആയിരക്കണക്കിന് മരങ്ങൾ മുറിച്ചു മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |