വിഴിഞ്ഞം: വാതിൽ കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വിഴിഞ്ഞം ഹാർബർ റോഡ് വെട്ടുവിളാകം വീട്ടിൽ താജുദ്ദീൻ (24)ആണ് അറസ്റ്റിലായത്. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ നജുമുദ്ദീൻ (22), ഹാഷിം (23) എന്നിവരെ രണ്ടു ദിവസം മുൻപ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിഴിഞ്ഞം പുല്ലൂർകോണം മാസ്സ് മൻസിലിൽ ഷാഹുൽ അമീനിന്റെ വീട്ടിലെ വാതിൽ കുത്തിത്തുറന്ന് 51,600 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ12ന് രാത്രിയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിലെ അലമാര, ബെഡ്, ടീപ്പോ, അടുക്കള ഭാഗത്തെ അലമാര എന്നിവിടങ്ങളിൽ നിന്നായി ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ലാപ്പ്ടോപ്പ്, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്ക്, മൊബൈൽ ഫോണുകൾ, ഇയർബഡ്സ് എന്നിവയാണ് മോഷണം പോയത്. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ നിർമ്മാണത്തിലിരുന്ന വീട് പെയിന്റ് ഒഴിച്ച് വൃത്തികേടാക്കിയതിലും നിരവധി മോഷണ കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |