ന്യൂഡൽഹി: പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ വെടിവയ്ക്കുന്നത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഗുൽമാർഗിലെ ബൈസാരൻ പുൽമേടുകളിൽ കുട്ടികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ വളഞ്ഞാണ് ഭീകരർ ആക്രമണം നടത്തിയത്. സഞ്ചാരികളോട് ഭീകരർ സംസാരിക്കുന്നതും അവരിൽ ചിലരെ വെടിവച്ചുവീഴ്ത്തുന്നതുമാണ് വീഡിയോയിലുള്ളത്. വെടിയൊച്ചകളും വിനോദസഞ്ചാരികളുടെ നിലവിളികളും വീഡിയോയിൽ വ്യക്തമായി കേൾക്കാം. മൃതദേഹങ്ങൾ പുൽമേടുകളിൽ ചുറ്റും ചിതറിക്കിടക്കുന്നതാണ് ദൃശ്യങ്ങളിൽ ഏറെ ഭയാനകം.
മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ശ്മശാന മൂകമാണ്. എങ്ങും നിറതോക്കേന്തിയ സൈനികരാണ്. ഒപ്പം കനത്ത സുരക്ഷയും. ദക്ഷിണേന്ത്യയിൽ മദ്ധ്യവേനലവധി ആയതോടെയാണ് പഹൽഗാമിൽ സഞ്ചാരികളുടെ എണ്ണം കൂടിയത്. ദിവസവും പതിനായിരത്തിലധികം സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. കാശ്മീരിൽ എത്തിവരിൽ ഭൂരിഭാഗവും മടങ്ങിക്കഴിഞ്ഞു. ഇനിയൊരിക്കലും ഇവിടേയ്ക്ക് ഇല്ലെന്നാണ് ഇവർ പറയുന്നത്. കാശ്മീരിലേക്ക് പോകാനിരുന്നവരും യാത്രകൾ ക്യാൻസൽ ചെയ്തിട്ടുണ്ട്.
ഭീകരാക്രമണം ശരിക്കും കാശ്മീരിന്റെ നടുവൊടിക്കുമെന്നകാര്യത്തിൽ സംശയമില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഭീകരാക്രമണങ്ങളുടെ ശക്തി കുറഞ്ഞതോടെയാണ് ഇവിടേയ്ക്ക് കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗവും ഇതുതന്നെയായിരുന്നു. ഇപ്പോഴത്തെ സംഭവത്തിന്റെ പിടിയിൽ നിന്ന് കാശ്മീർ മുക്തമാകാൻ ഏറെ നാൾ പിടിക്കും. വിനോദസഞ്ചാരികളുടെ വരവുപ്രതീക്ഷിച്ച് വൻ തുകകൾ മുടക്കിയാണ് ഹോട്ടലുകളും റിസോട്ടുകളുമൊക്കെ മോടിപിടിപ്പിച്ചത്. ഇതെല്ലാം എങ്ങനെ തിരിച്ചുപിടിക്കുമെന്ന് അറിയില്ലെന്നും തങ്ങൾ തീരാകടക്കെണിയിലാണെന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |