തിരുവനന്തപുരം: സർക്കാർ വാഗ്ദാനം ചെയ്ത ഫണ്ട് ലഭിക്കാത്തിനാൽ പുതിയ ബസുകൾ വാങ്ങാനാവുന്നില്ല. ഇതുകാരണം 15 വർഷം കഴിഞ്ഞ ബസുകൾ പിൻവലിക്കാനോ അഞ്ചു വർഷം കഴിഞ്ഞ ദീർഘദൂര സർവീസ് ബസുകളെ ഓർഡിനറിയാക്കാനോ കഴിയുന്നില്ല. കാലാവധി പിന്നിട്ട 'വയസൻ' ബസുകളുമായി കിതച്ചോടുകയാണ് കെ.എസ്.ആർ.ടി.സി. ഇതുകാരണം ബസുകൾ പാതിവഴിയിൽ കിടക്കുന്നത് നിത്യസംഭവം. ഇരട്ടിവരുമാനം ലഭിക്കുന്ന ബഡ്ജറ്റ് ടൂറിസം സർവീസിന് ഉപയോഗിക്കുന്നതും തല്ലിപ്പൊളി വണ്ടികൾ.
കേന്ദ്ര മാനദണ്ഡപ്രകാരം 15 വർഷം പിന്നിട്ട ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കണം. മിക്കവാറും സംസ്ഥാനങ്ങൾ ഇത് പാലിക്കുന്നുണ്ടെങ്കിലും പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതിനാൽ ഇവിടെ കഴിയുന്നില്ല. അതിനാൽ, 15 വർഷം പിന്നിട്ട 1,117 ബസുകളുടെ കാലവധി കഴിഞ്ഞ സെപ്തംബറിൽ രണ്ടുവർഷം കൂടി നീട്ടി നൽകി. ഇവ പിൻവലിച്ചാൽ യാത്രാക്ളേശം രൂക്ഷമാകുമെന്ന് കണ്ടാണിത്. 1800 ദീർഘദൂര ബസുകളിൽ 1669 എണ്ണം അഞ്ചുവർഷ കാലാവധി കഴിഞ്ഞവയാണ്. 159 ബസുകൾ 10 വർഷമായിട്ടും ദീർഘദൂര സർവീസുകൾ നടത്തുകയാണ്.
പുതിയ ബസ്: ഫണ്ട്
വാഗ്ദാനം പാഴ്വാക്ക്
കിഫ്ബി വായ്പയായി 181 കോടി ലഭിക്കുമെന്ന പ്രതീക്ഷയിൽ നാലു വർഷം മുമ്പ് പുതിയ ബസുകൾ വാങ്ങാൻ തീരുമാനിച്ചെങ്കിലും വായ്പ ലഭിച്ചില്ല. പദ്ധതി വിഹിതമായി വകയിരുത്തിയ 92 കോടിയിൽ നിന്ന് വാങ്ങാൻ പിന്നീട് തീരുമാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം വിഹിതം പകുതിയായി വെട്ടിക്കുറച്ചതിനാൽ അതും നടന്നില്ല.
പുതിയ ബഡ്ജറ്റിൽ 107 കോടി അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യം തുക റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അനക്കമില്ല.
വാങ്ങാൻ തീരുമാനിച്ചത്
143 ബസുകൾ
(ഗ്രാമീണ, ദീർഘദൂര
സർവീസുകൾക്കായി)
മിനിബസുകൾ................................. 27
ഒമ്പത് മീറ്റർ നീളമുള്ളത്................. 10
സൂപ്പർഫാസ്റ്റ്..................................... 60
ഫാസ്റ്റ് പാസഞ്ചർ...............................20
എ.സി സ്ലീപ്പർ..................................... 8
സ്ലീപ്പർ കം സീറ്റർ.............................. 10
സെമി സ്ലീപ്പർ..................................... 8
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |