ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചടിയുടെ ഭാഗമായി മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി ഡാം തുറന്നുവിട്ടതായി പാകിസ്ഥാന്റെ ആരോപണം. പിന്നാലെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായതായി പാകിസ്ഥാൻ പറയുന്നു. പാക് അധീന കാശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശവാസികളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല. അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞൊഴുകി വന്നതോടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഷ്ടപ്പെടുകയാണ് തങ്ങളെന്ന് പ്രദേശവാസികൾ പറഞ്ഞു. പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര അലർട്ടുകൾ പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിച്ച് നിർദ്ദേശങ്ങൾ നൽകി.
ഝലം നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞുപോകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നദീതീരങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധനം നടത്തരുതെന്നും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊഹാലയിലെയും ധാൽകോട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. കന്നുകാലികൾ, കാർഷികോത്‌പന്നങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഡാം തുറന്നതിനെ തുടർന്നുള്ള പ്രതിസന്ധിയുടെ വ്യാപ്‌തി വളരെ വലുതാണെന്ന് പാക് അധികൃതർ പറഞ്ഞു.
അതേസമയം, ഇന്ത്യ ജലയുദ്ധം നടത്തുകയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല കരാറിന്റെയും ലംഘനമാണെന്നും വിമർശിച്ചു. എന്നാൽ പാകിസ്ഥാന്റെ ആരോപത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജമ്മു കാശ്മീരിലുണ്ടായ കനത്ത മഴയെത്തുടർന്ന് അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതാണെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |