തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. വിമാനത്താവളത്തിലെ മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ്. റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ കളക്‌ടറേറ്റുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം കളക്‌ടറേറ്റുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടൽ അധികൃതരാണ് സന്ദേശമെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
ഇന്നലെ രാവിലെ 11ഓടെയാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിലും, ബെെപ്പാസിൽ ആക്കുളം പാലത്തിന് സമീപത്തുള്ള ഹോട്ടലിലും വ്യാജ ബോംബ് ഭീഷണികളെത്തിയത്. പൊലീസ് നായ്ക്കളെ കൊണ്ടുവന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ചു. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിന്റെ മെയിലിലേക്കാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫയർഫോഴ്സ് വാഹനങ്ങളും സജ്ജമായിരുന്നു. താമസക്കാരുടെ സാധനങ്ങളുൾപ്പെടെ പരിശോധിച്ചെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്തിയില്ല.
ഇതോടെ നേരത്തെ ക്രമീകരിച്ച പരിപാടികൾ യഥാസമയം ഹോട്ടലിൽ നടന്നു. ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലിൽ വന്ന ഇമെയിൽ സന്ദേശം. തുടർന്ന് ഹോട്ടൽ പരിസരത്തും മുറികളിലും ബോംബ് സ്ക്വാഡും തുമ്പ പൊലീസും പരിശോധന നടത്തി. താമസക്കാരെ ഒഴിപ്പിക്കാതെയായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |