ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുപ്‌വാരയിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂൽ മാഗ്രെയെ (45)വെടിവച്ചു കൊന്നു. വീട്ടിൽ കയറി വെടിയുതിർത്തത് ഭീകരരെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച അർദ്ധരാത്രിയോടെ കുപ്‌വാരയിലെ കൻഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു. വയറിലും ഇടതു കൈയിലും വെടിയേറ്റ ഗുലാമിനെ ഉടൻ കുപ്‌വാരയിലെ ഹന്ദ്വാര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സ്ഥലത്ത് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർക്കെതിരെ സൈന്യം നടപടി ശക്തമാക്കിയതിന് പിന്നാലെയാണിത്. ഇതിനിടെ കുപ്‌വാരയിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തു. ഇവിടെ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു. മുഷ്‌താഖാബാദ് മച്ചിലിലെ സെഡോരി നാലയിലെ വനപ്രദേശത്ത് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകർത്തത്. അഞ്ച് എ.കെ 47 തോക്കുകൾ, 660 റൗണ്ട് എ.കെ 47 വെടിയുണ്ടകൾ, കൈത്തോക്ക്, കൈത്തോക്കിനുള്ള വെടിയുണ്ടകൾ, 50 റൗണ്ട് എം 4 വെടിയുണ്ടകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തെന്ന് സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |