ലക്‌നൗ: പഹൽഗാം ഭീകരാക്രമണത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച ബോജ്പുരി ഗായികയ്‌ക്കെതിരെ കേസെടുത്തു. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് സ്വദേശി നേഹ സിംഗ് റാത്തോറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത സംഭവം ഇന്റലിജൻസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വീഴ്ച കാരണമെന്നാണ് ഗായിക വീഡിയോയിൽ ആരോപിച്ചത്.
2019ൽ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചത് ചൂണ്ടിക്കാട്ടി നരേന്ദ്രമോദി വോട്ടുകൾ വാരിക്കൂട്ടിയിരുന്നു. അതുപോലെ പഹൽഗാം ഭീകരാക്രമണം ചൂണ്ടിക്കാട്ടി ബീഹാറിൽ നിന്ന് മോദി വോട്ടുകൾ നേടുമെന്നാണ് നേഹയുടെ വിമർശനം. 'എന്തിനെക്കുറിച്ചാണ് ഞാൻ സർക്കാരിനോട് ചോദിക്കേണ്ടത്? വിദ്യാഭ്യാസവും ആരോഗ്യവും ഇനി ഇന്ത്യയിൽ പ്രസക്തമല്ല. രാജ്യത്ത് ഹിന്ദു-മുസ്ലീം സംഘർഷം കൂടുതലാണ്. നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു'- നേഹ വീഡിയോയിൽ പറയുന്നു.
ഈ വീഡിയോ പാകിസ്ഥാനി മാദ്ധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനുമുൻപും നേഹ സോഷ്യൽ മീഡിയയിൽ വിവാദപരമായ ഒട്ടവനധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. നേഹ സിംഗ് നടത്തിയ ദേശവിരുദ്ധ പ്രസ്താവനകൾ പാകിസ്ഥാൻ മാദ്ധ്യമങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നുണ്ടെന്നും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023ൽ കാൺപൂരിലെ ദേഹാട്ടിൽ ഒരു കുടിയൊഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട് അമ്മയും മകളും മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് നേഹ ഒരു ഗാനം ആലപിച്ചിരുന്നു. ഇതിനെതിരെ പൊലീസ് നോട്ടീസ് അയച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |