ഭാരതീയ ഗുരുപരമ്പരയിൽ അപൂർവതയും അസാധാരണത്വവും സമ്മേളിച്ച ആധുനിക മഹർഷീശ്വരനാണ് ചട്ടമ്പിസ്വാമികൾ. അറിവിന്റെ അവതാരവും പരിപൂർണതയുടെ പര്യായവുമാണ് ചട്ടമ്പിസ്വാമികളെന്ന് അദ്ദേഹത്തെപ്പറ്റി പഠിക്കാൻ ശ്രമിച്ചവർ മനസിലാക്കിയിട്ടുണ്ട്. ഇരുപത്തിയേഴാം വയസിൽ പൂർണസാക്ഷാത്കാരം, ജീവന്മുക്തി, വിദേഹമുക്തി കൈവന്ന ആളാണ് ചട്ടമ്പിസ്വാമികൾ. പിന്നീടദ്ദേഹം ശരീരത്തെ കൊണ്ടുനടന്നു എന്നേയുള്ളൂ. അതിനിടയിൽ പല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യേണ്ടിവന്നു. അവ സിദ്ധികളായി നമ്മൾ അറിയുന്നു.
ശരീരം മുഴുവൻ ഉറുമ്പ് വന്നു പൊതിയുന്നത്, വസ്ത്രം കടിച്ചു നശിപ്പിക്കുന്ന എലികളെ വിളിച്ചുവരുത്തി ശാസിച്ച് അവയ്ക്ക് ഭക്ഷണം കൊടുത്ത് തിരിച്ചയയ്ക്കുന്നത്, തവളയും ചേരയും പാമ്പും ഒക്കെക്കൂടി തന്റെ കട്ടിലിനടിയിൽ സമാധാനത്തോടെ ദീർഘനേരം കഴിയുന്നത്, വേട്ടപ്പട്ടിയെപ്പോലുള്ള വളർത്തുനായയെ വിളിച്ചുവരുത്തി ശാന്തനാക്കുന്നത്, വീട്ടിൽ വളർത്തുന്ന ആടുമാടുകളെ തിന്നാൻ രാത്രിയിൽ വന്നുകൊണ്ടിരുന്ന പുലിയെ പിന്തിരിപ്പിച്ച് അയയ്ക്കുന്നത്... അങ്ങനെ ഒട്ടേറെ അനുഭവ സാക്ഷ്യങ്ങളുണ്ട്.
മറ്റൊന്നാണ് വിവേകാനന്ദ സ്വാമികൾക്ക് ചിന്മുദ്രയുടെ പൊരുൾ പകർന്നുകൊടുത്ത സംഭവം. അത് 1892-ൽ എറണാകുളത്തുവച്ച് സംഭവിച്ചതാണ്. സ്വാമികൾ ചന്തുലാൽ എന്ന പൊലീസ് സൂപ്രണ്ടിന്റെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. രാമയ്യർ എന്ന ഉന്നതനായ സിവിൽ ഓഫീസർ ചട്ടമ്പിസ്വാമികളുടെ ആരാധകനായിരുന്നു. ആ സമയത്താണ് യുവയോഗിയായ വിവേകാനന്ദ സ്വാമികൾ എറണാകുളം ബോട്ടുജെട്ടിയിൽ നിന്നുവന്ന് അടുത്ത വീട്ടിൽ തങ്ങുന്നത്. ഒരാൾ വിവേകാനന്ദ സ്വാമികളോടു പറഞ്ഞു, 'ഒരു മഹാസിദ്ധൻ അടുത്ത വീട്ടിലുണ്ട്; കാണുന്നതു നന്നായിരിക്കും" എന്ന്. പക്ഷേ, വിവേകാനന്ദ സ്വാമികൾ അത് വേണ്ടത്ര പരിഗണിച്ചില്ല.
പക്ഷേ, ഇതേ വിവരം ചട്ടമ്പിസ്വാമിയെ അറിയിച്ചപ്പോൾ അദ്ദേഹം ഉത്സാഹഭരിതനായി പറഞ്ഞത്, നമുക്ക് അങ്ങോട്ടുപോയി കാണാമല്ലോ എന്നാണ്. ചട്ടമ്പിസ്വാമികൾ വിവേകാനന്ദ സ്വാമിയെ കാണാൻ അങ്ങോട്ടു ചെല്ലുകയായിരുന്നു. ദൂരെ വച്ചുതന്നെ ചട്ടമ്പിസ്വാമികളുടെ ആഗമനം വിവേകാനന്ദ സ്വാമിയുടെ കണ്ണിൽപ്പെട്ടു. ചട്ടമ്പി സ്വാമികളുടെ വേഷം ഒറ്റ വെള്ളമുണ്ടായിരുന്നു. മറ്റൊരു വെള്ളമുണ്ട് മേൽവസ്ത്രമായി ഉപയോഗിച്ചിട്ടുണ്ട്. പാദരക്ഷയില്ല, ഊന്നുവടിയില്ല, സംന്യാസ മുദ്രകൾ യാതൊന്നുമില്ല. കണ്ടാൽ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ, പെരുമാറ്റവും അങ്ങനെ തന്നെ. എല്ലാവർക്കും എപ്പോഴും അഭിവന്ദ്യനായി, അവർക്കെല്ലാം ഹൃദ്യമായ ഹൃദയബന്ധം പകർന്നുകൊടുക്കുന്ന ആളായിട്ടാണ് സ്വാമികളുടെ ഇടപെടൽ. അങ്ങനെയൊരാൾ തന്റെ അടുത്തേക്കു വരുന്നു എന്നു കണ്ടപ്പോൾ വിവേകാനന്ദ സ്വാമികൾക്ക് ആഗതന്റെ ഔന്നത്യം തിരിച്ചറിയാൻ പറ്റി.
തപശ്ചര്യയുടെ അധിക്യതയിൽ വിരാജിക്കുന്ന ആ മഹാപുരുഷന്റെ ആഗമനം ഉളവാക്കിയ തരംഗവീചികൾ വിവേകാനന്ദ സ്വാമികൾക്ക് അനുഭവപ്പെട്ടു. അദ്ദേഹം എഴുന്നേറ്റ് അങ്ങോട്ടുചെന്ന് സ്വാഗതം ചെയ്തു. അവർ ഒരുമിച്ച് ആ വീടിന്റെ പറമ്പിലൂടെ ചുറ്റിനടന്നു. അതിനിടയിലാണ് വിവേകാനന്ദ സ്വാമികൾ ഒരു ചോദ്യം ഉന്നയിച്ചത്. ചോദ്യം സംസ്‌കൃതത്തിൽ ആയിരുന്നു: 'കീ ദൃശീ ചിന്മുദ്ര?" സംസ്‌കൃതമാണ് ഇരുവർക്കും അറിയാവുന്ന പൊതുഭാഷ. അതിന് ചട്ടമ്പിസ്വാമികൾ കൊടുത്ത ആദ്യത്തെ വിശദീകരണം കേട്ടപ്പോൾ വിവേകാനന്ദസ്വാമി പറഞ്ഞു: 'ഇത് എനിക്കറിയാം, പക്ഷേ ഇത് എങ്ങനെ അനുഭവപ്പെടും എന്നാണ് അറിയേണ്ടത്."
അക്കാര്യം ചട്ടമ്പിസ്വാമികൾ അപ്രകാശിതമായ പ്രമാണഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പ്രയോഗത്തിലൂടെ അനുഭവപ്പെടുത്തിക്കൊടുത്തു. ആ അനുഭവം വിവേകാനന്ദ സ്വാമികളുടെ ശരീരത്തിലും അന്തരംഗത്തിലും ഉളവാക്കിയ ഊർജ്ജപ്രകമ്പനം അത്യസാധാരണമായിരുന്നു. തന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണദേവന്റെ വിരൽസ്പർശം ഏറ്റപ്പോൾ അനുഭവവേദ്യമായ അതേ തപഃശക്തിയുടെ ഊർജ്ജപ്രവാഹം പിന്നീട് അദ്ദേഹത്തിന് അനുഭവപ്പെട്ടത് ചട്ടമ്പിസ്വാമികളുടെ വിരൽസ്പർശത്തിലൂടെയായിരുന്നു. അതുകൊണ്ട് അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി, 'കേരളത്തിൽ ഞാൻ ഒരു പരിണിതപ്രജ്ഞനെ കണ്ടു" എന്ന്.
സകലതിനും ഉണ്ടാകാനും നിലനിൽക്കാനും ലയിക്കാനും ആധാരമായിരിക്കുന്ന ആദ്യന്തവിഹീനവും ആനന്ദസ്വരൂപവുമായ ബ്രഹ്മത്തിൽ നിന്ന് അനുഭവപ്പെടുന്ന ആനന്ദാനുഭൂതിയെയാണ് ചട്ടമ്പിസ്വാമികൾ വെളിപ്പെടുത്തിയത്. പരിപൂർണതയുടെ ആനന്ദഭാവത്തിലായിരുന്നു സദാ അദ്ദേഹത്തിന്റെ സംസ്ഥിതി. എന്നുവച്ചാൽ ശ്രീകൃഷ്ണൻ ഗീതയിൽ പറയുന്ന അഖണ്ഡ സച്ചിദാനന്ദ ബോധം. ഇന്നേയ്ക്ക് നൂറ്റിയൊന്നു വർഷം മുൻപ്, കൊല്ലവർഷം 1099 മേടം 23-ന് (1924) ആയിരുന്നു ചട്ടമ്പിസ്വാമികളുടെ സമാധി. അന്നു വൈകുന്നേരം മൂന്നു മണിക്ക് അദ്ദഹം പരസഹായത്തോടെ കട്ടിലിൽ ഇരുന്നു. പിന്നീട് ഇരുകാലും സ്വയം ബന്ധിച്ച് പത്മാസനസ്ഥനായി. 'മതി, എല്ലാം ശരിയായി..."- ഇതായിരുന്നു ചട്ടമ്പിസ്വാമികൾ അവസാനമായി പഞ്ഞത്. കൈ രണ്ടും മടിയിലേക്ക് പിണച്ചുവച്ചുകൊണ്ട് അരമണിക്കൂറോളം ഊർദ്ധ്വദൃഷ്ടിയായി ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ കണ്ണുകൾ പതുക്കെ അടഞ്ഞു.
സമാധിയുടെ ലക്ഷണങ്ങളും മറ്റും കണ്ടിട്ടാണ് അറിവുള്ളവർ വ്യക്തമാക്കിയത്, ചട്ടമ്പിസ്വാമികളുടേത് സവിശേഷമായ സമാധിയാണെന്ന്. നിർവികല്പസമാസമാധി ആയിരുന്നു അത്. എന്നുവച്ചാൽ, വാസനയുടെ കണികപോലും അവശേഷിക്കാത്തതുകൊണ്ട് ഒരു ഭാവിസഞ്ചാരത്തിനും, ഒരു നിമിഷനേത്തേക്കു വേണ്ടിപ്പോലും ഇനിയൊരു ജന്മം എടുക്കേണ്ടാത്ത വിധത്തിൽ വേരറ്റുപോകുന്ന, സകല വാസനകളെയും എരിച്ചുകളഞ്ഞുള്ള നിർഗമനമാണ് അദ്ദേഹത്തിന്റെ ജീവൻ ആ ശരീരപഞ്ജരത്തിൽനിന്ന് കൈവരിച്ചത്. ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചത് അനേകരുടെ മുന്നിലായിരുന്നു. വേദം മുതലുള്ള പ്രമാണഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന സമാധിസ്ഥിതി പ്രത്യക്ഷാനുഭവമാക്കിത്തരുന്നതിന് സ്വാമികളുടെ ആത്മാവ് പ്രപഞ്ചാത്മാവുമായി ലയിക്കുന്ന സംഭവംകൊണ്ട് സാധിച്ചു. ആചാര്യനാകണം എന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചവരോട്, എല്ലാവരുടെയും ദാസനായിരിക്കുകയേയുള്ളൂ എന്ന് വെളിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് സ്വാമികൾ ചെയ്തത്!
(ലേഖകന്റെ ഫോൺ: ഫോൺ: 94474 53145)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |