തിരുവനന്തപുരം: പി. പദ്മരാജൻ എഴുതിയ 'മഞ്ഞുകാലം നോറ്റ കുതിര" സിനിമയാക്കാനുള്ള പ്രാഥമിക ആലോചനകൾ തുടങ്ങി വച്ചിരിക്കുകയായിരുന്നു ഷാജി എൻ. കരുൺ. മോഹൻലാലിനെ നായകനാക്കി ചിത്രീകരിക്കാനൊരുങ്ങിയ സംഗീത പ്രധാന്യമുള്ള ചിത്രം ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന കാര്യത്തിലും ധാരണയായിരുന്നു.
ഈ മാസം ഒന്നിന് 'കേരളകൗമുദി"യുമായി സംസാരിച്ചപ്പോഴും ഷാജി എൻ.കരുൺ ഇക്കാര്യം പറഞ്ഞിരുന്നു. നോവൽ സിനിമയാക്കാനുള്ള അവകാശം പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി നൽകിയിരുന്നു.
''യാഥാസ്ഥിതികമായ ചില സദാചാര സങ്കൽപ്പങ്ങൾക്കു മീതെ വ്യക്തിബന്ധങ്ങളുടെ സങ്കീർണതകൾ പറയാൻ ശ്രമിക്കുന്ന നോവലിലെ കഥപാത്രങ്ങൾ മികച്ചതാണ്. സിനിമായാക്കാൻ പറ്റുന്ന ജീവിതം ഞാനതിൽ കണ്ടു.
'നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകളു"ടെ ഷൂട്ടിംഗ് വേളയിൽ പി.പദ്മരാജൻ കണ്ടുമുട്ടിയവരാണ് ആ നോവലിലെ കഥാപാത്രങ്ങളെന്ന് ഞാൻ പിന്നീട് മനസിലാക്കി.""- അദ്ദേഹം അന്ന് പറഞ്ഞു. രോഗാവസ്ഥയിലാണെങ്കിലും പുതിയൊരു സിനിമ ഒരുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
ധനവും പ്രശസ്തിയും സൗന്ദര്യവും സംഗീതവുമൊക്കെയുണ്ടായിരുന്നിട്ടും ശിഥിലമായ ഊർമ്മിള- ഖാൻ ദമ്പതിമാരുടെ ജീവിതത്തിൽ നിന്ന് ദുർഗ എന്ന മകൾ പുറത്താക്കപ്പെടുന്നതും തുടർന്നുള്ള അവളുടെ ഒറ്റപ്പെടലും പ്രണയവുമാണ് നോവലിന്റെ പ്രമേയം. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവച്ചിട്ടാണ് ഷാജി എൻ. കരുൺ മടങ്ങിയതെന്ന് തിങ്കളാഴ്ച മോഹൻലാൽ അനുസ്മരിച്ചിരുന്നു. ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥം തന്നെ സംബന്ധിച്ചിടത്തോളം അതിനു മുമ്പും പിൻപും എന്ന വഴിത്തിരിവുണ്ടാക്കിയ സിനിമയാണെന്നും ലാൽ പറഞ്ഞു. ടി.പദ്മനാഭന്റെ ചെറുകഥ 'കടൽ"സിനിമയാക്കുന്നതിനെപ്പറ്റിയും ഷാജി എൻ.കരുൺ നേരത്തെ ആലോചിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |