ക്വെറ്റ: ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ സ്‌കൂള്‍ കുട്ടികളാണ്. ഖുസ്ദര്‍ നഗരത്തിലെ ഒരു സ്‌കൂള്‍ ബസിന് നേരെ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഒരു ചാവേര്‍ വാഹനം സ്‌കൂള്‍ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാകിസ്ഥാനിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്.
അതേസമയം, അഞ്ച് പേരുടെ മരണത്തിന് ഇരയാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഇനിയും ആരും ഏറ്റെടുത്തിട്ടില്ല. ചാവേറാക്രമണത്തില്‍ 35 പേര്‍ക്കെങ്കിലും പരിക്കേറ്റുവെന്നാണ് പാക് അധികൃതര്‍ പറയുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചാവേറാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ഈ ആരോപണം ഇന്ത്യ തള്ളി. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച പ്രസ്താവനയും പുറത്തിറക്കി.
ജീവനുകള്‍ നഷ്ടമായതില്‍ അപലപിക്കുകയും ചെയ്തു. പാകിസ്താന്റെ വാദം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ ഉത്ഭവകേന്ദ്രമെന്ന് അറിയപ്പെടുന്നതില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും സ്വന്തം വീഴ്ചകളെ മറച്ചുവെക്കുന്നതിന് വേണ്ടിയും എല്ലാ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ഇന്ത്യയ്ക്കുമേല്‍ കുറ്റം ചുമത്തുന്നത് പാകിസ്താന്റെ ശീലമായിരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു.
ബലൂചിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്നാണ് പാകിസ്ഥാന്‍ നേരത്തെ തന്നെ ആരോപിക്കുന്നത്. എന്നാല്‍ ബലൂച് ലിബറേഷന്‍ ആര്‍മിക്ക് തങ്ങള്‍ സഹായം നല്‍കുന്നുവെന്ന പാകിസ്ഥാന്റെ വാദം സ്വന്തം പിഴവുകള്‍ മറച്ച് വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |