കീവ്: യുക്രെയിനിൽ ഡ്രോൺ ആക്രമണം ശക്തമാക്കി റഷ്യ. ഇന്നലെ പുലർച്ചെ 479 ഡ്രോണുകളും 20 മിസൈലുകളും റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചു. 2022 ഫെബ്രുവരി 24ന് ആക്രമണം തുടങ്ങിയ ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ആളപായമില്ല. ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പടിഞ്ഞാറൻ യുക്രെയിനിലെ ഡുബ്നോ നഗരത്തിൽ പോളിഷ് അതിർത്തിക്ക് സമീപമുള്ള വ്യോമതാവളത്തിൽ നാശനഷ്ടമുണ്ടായി. 277 ഡ്രോണുകളം 19 മിസൈലുകളും തകർത്തെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.
അതേസമയം,റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ സൈനിക സഹായങ്ങൾ നൽകണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആവർത്തിച്ചു. തുർക്കിയിലെ ഇസ്‌താംബുളിൽ റഷ്യയുടെയും യുക്രെയിന്റെയും പ്രതിനിധികൾ രണ്ട് റൗണ്ട് സമാധാന ചർച്ചകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. യുദ്ധത്തടവുകാരെയും പരിക്കേറ്റ സൈനികരെയും പരസ്‌പരം കൈമാറാൻ ഇരുവരും ധാരണയായിരുന്നു.
വിമാനം തകർത്തു: യുക്രെയിൻ
റഷ്യയിലെ നിഷ്‌നി നോവ്‌ഗറോഡ് മേഖലയിലെ സവാസ്‌ലേയ്‌ക എയർബേസിൽ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് യുക്രെയിൻ. യുക്രെയിൻ അതിർത്തിയിൽ നിന്ന് 400 മൈൽ അകലെയുള്ള ഈ ബേസിൽ നിന്നാണ് കിൻഷൽ ബാലിസ്റ്റിക് മിസൈലുകൾ ഘടിപ്പിച്ച റഷ്യയുടെ മിഗ്- 31 കെ യുദ്ധവിമാനങ്ങൾ പറന്നുയരുന്നത്. ആക്രമണത്തിൽ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ പറ്റി റഷ്യ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |