ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിജ്വലിപ്പിച്ചു. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി വാസുദേവൻ നമ്പൂതിരി തുറന്നു. ഇന്നലെ പ്രത്യേക പൂജകളില്ലായിരുന്നു. ഇന്ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. ഇന്നുമുതൽ കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് നാലിന് നടതുറക്കും. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. ഇന്നലെ ഉച്ചമുതൽ പെയ്യുന്ന ശക്തമായ മഴയെ
അവഗണിച്ച് ആയിരക്കണക്കിന് തീർത്ഥാടകരാണ് എത്തിയത്. മിഥുനമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |