ആലപ്പുഴ: ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും ചെയ്‌തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. ശശി തരൂർ വിഷയത്തിലും ഗവർണറുടെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെസി വേണുഗോപാൽ പറഞ്ഞത്:
'ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ട്. കുടിശികയാക്കി വയ്‌ക്കുന്ന തുക തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് ഞാൻ വിമർശിച്ചത്. അതിന് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ മാസത്തെ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇതുവരെ വിതരണം ചെയ്‌തിട്ടില്ല.
നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ക്ഷേമനിധി ബോർഡ് പെൻഷൻ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. ഇത് ജനത്തെ കബളിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഇക്കാര്യത്തിൽ പരാതി നൽകുന്നത് ആലോചിക്കും.
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട പദവിയല്ല ഗവർണറുടേത്. ഗവർണർ ഇങ്ങനെ പെരുമാറിയാൽ എന്താകും അവസ്ഥ? ഗവർണറുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി രാഷ്‌ട്രപതിക്ക് പരാതി നൽകണം. അത് എന്തുകൊണ്ട് ചെയ്യുന്നില്ല.
ശശി തരൂർ പാർട്ടിയെ അറിയിക്കാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണ്. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല. ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും. '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |